പിണറായി ഓര്‍ത്തില്ല; മന്ത്രി വാസവനും വിന്‍സെന്റ് എംഎല്‍എയും മറന്നില്ല; ഓര്‍മ്മകളില്‍ തിളങ്ങി ഉമ്മന്‍ചാണ്ടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ മദര്‍ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിച്ച് മന്ത്രി വിഎന്‍ വാസവനും എ വിന്‍സെന്റ് എംഎല്‍എയും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടമായിരുന്നു വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിടാന്‍ കഴിഞ്ഞതെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്യന്തികമായ ശ്രമ ഫലമായിട്ടാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായതെന്നായിരുന്നു കോവളം എംഎല്‍എ എ വിന്‍സെന്റ് പറഞ്ഞത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാനായി ഇതിന് മുന്‍പുള്ള ഓരോ സര്‍ക്കാരും ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. ജീവിച്ചിരുന്നെങ്കില്‍ ഏറ്റവും അധികം സന്തോഷിക്കുക ഉമ്മന്‍ചാണ്ടിയാണെന്നും വിന്‍സെന്റ് പറഞ്ഞു.

അതേസമയം വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും പരാമര്‍ശിച്ചില്ല. പദ്ധതിക്ക് കരാര്‍ ഒപ്പിട്ട മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിണറായി പൂര്‍ണമായും പ്രസംഗത്തില്‍ ഒഴിവാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വിഴിഞ്ഞം കല്ലിടലോ ഒപ്പിടലോ മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.

പദ്ധതിയുടെ ചരിത്രം ഓര്‍മ്മിച്ചപ്പോഴും ഇടത് സര്‍ക്കാരുകളുടെ മികവിനെ പുകഴ്ത്തിയ വേളയിലും വിഎസ് അച്യുതാനന്ദന്റെ പേരും പിണറായി സൂചിപ്പിച്ചില്ല. തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് പിണറായി ഇത്തരമൊരു നീക്കം നടത്തിയത്. അതേസമയം, അദാനി ഗ്രൂപ്പിന്റെ സഹകരണത്തിനടക്കം നന്ദിയറിയിച്ച മുഖ്യമന്ത്രി, മുന്‍ ഇടതുപക്ഷ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലിനെയും കടന്നപ്പള്ളിയെയും പ്രത്യേകം അഭിനന്ദിക്കുകയും പേരെടുത്ത് പരാമര്‍ശിക്കുകയും ചെയ്തു.