മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കണ്ണൂരും പാലക്കാടും കെഎസ്‌യു മാർച്ചിൽ സംഘര്‍ഷം

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. കണ്ണൂരും പാലക്കാടുമാണ് സംഘർഷമുണ്ടായത്. മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് കണ്ണൂരിലും പാലക്കാടും കെഎസ്‌യു മാർച്ച് നടത്തിയത്. കണ്ണൂരിൽ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് മുഴുവൻ പ്രതിഷേധക്കാരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

പാലക്കാട് കളക്ടറേറ്റിലേക്ക് നടന്ന മാർച്ചില്‍ പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇത് സംഘർഷത്തിന് ഇടയാക്കി. പ്രതിഷേധക്കാരെ പൊലീസ് കയ്യേറ്റം ചെയ്തെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

നേരത്തെ മലബാർ മേഖലയിൽ അധിക ബാച്ചുകൾ അനുവദിച്ച് പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഒഴിവാക്കണമെന്ന് അലോട്ട്മെൻ്റ് പ്രക്രിയ ആരംഭിക്കുമ്പോൾ തന്നെ വിദ്യാർത്ഥി സംഘടനകൾ സർക്കാരെ അറിയിച്ചിരുന്നു. അവസാനഘട്ട അലോട്ട്മെൻറ് ഫലം വരുമ്പോഴും പതിനായിരകണക്കിന് വിദ്യാർത്ഥികളാണ് നിലവിൽ സീറ്റ് കിട്ടാതെ പുറത്ത് നിൽക്കുന്നത്.