റെക്കോഡിംഗും ലൈവ് സ്ട്രീമിംഗും സാധ്യമല്ല; എന്‍ പ്രശാന്ത് ഐഎഎസിന് മറുപടി നല്‍കി ചീഫ് സെക്രട്ടറി

സര്‍വീസ് ചട്ടലംഘനത്തിന് സസ്‌പെന്‍ഷനില്‍ തുടരുന്ന എന്‍ പ്രശാന്ത് ഐഎഎസിന് മറുപടി നല്‍കി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. ഹിയറിംഗ് നടപടികള്‍ റെക്കോഡ് ചെയ്യാനും ലൈവ് സ്ട്രീമിംഗ് നടത്താനും സാധിക്കില്ലെന്ന് ശാരദാ മുരളീധരന്‍ അറിയിച്ചു. ഹിയറിംഗ് രഹസ്യ സ്വാഭാവമുള്ളതാണെന്ന് ചീഫ് സെക്രട്ടറി അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ബുധനാഴ്ച വൈകിട്ട് 4.30ന് ആണ് ഹിയറിംഗ്. സസ്‌പെന്‍ഷനിലുള്ള പ്രശാന്തിന് പറയാനുള്ളത് കേള്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടാണ് ചീഫ് സെക്രട്ടറിയോട് ഹിയറിംഗിന് നിര്‍ദ്ദേശിച്ചത്. അതിനിടെയാണ് നടപടികളില്‍ ലൈവ് സ്ട്രീമിംഗ് വേണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടത്. ഉപാധികള്‍ തള്ളിയ സാഹചര്യത്തില്‍ പ്രശാന്ത് ഹിയറിംഗിന് എത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം ചീഫ് സെക്രട്ടറിയുടെ മറുപടിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രശാന്ത് വീണ്ടും രംഗത്തെത്തി. ജയതിലകിനെ പിന്തുണച്ചാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ കുറ്റപ്പെടുത്തി. സ്വകാര്യമായ കേസുകള്‍ കോടതി ഹിയറിംഗ് നടത്തുന്നത് തുറന്ന കോടതികളിലാണ്.

Read more

ഇന്ന് കോടതികള്‍ ലൈവ് സ്ട്രീം ചെയ്യുന്നു. വിവരാവകാശ പ്രകാരം എല്ലാ വിവരങ്ങളും പൊതുജനത്തിന് അറിയാന്‍ അവകാശമുണ്ട് എന്നതും ഓര്‍ക്കുക. സര്‍ക്കാര്‍ മീറ്റിങ്ങുകള്‍ ലൈവ് സ്റ്റീം ചെയ്ത് പൊതുജനം അറിയാന്‍ കൃഷിവകുപ്പ് വെളിച്ചം എന്ന പ്രോജക്റ്റിന് അംഗീകാരം നല്‍കി ഉത്തരവിറങ്ങിക്കഴിഞ്ഞുവെന്നും പ്രശാന്ത് പറഞ്ഞു.