മധുരയിൽ ചെങ്കൊടിയേറി; സിപിഎം 24ാം പാർട്ടി കോൺഗ്രസിന് തുടക്കം

സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയേറി. തമിഴ്നാട്ടിലെ മധുരയിൽ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ചു. മുതിര്‍ന്ന നേതാവ് ബിമൻ ബോസ് പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം ഉടൻ ആരംഭിക്കും. കേരള സർക്കാരിനെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്‌ത്‌ പാർട്ടി കോൺഗ്രസ് പ്രമേയത്തിലെ വിവരങ്ങലും പുറത്തുവന്നു. പാർട്ടി കോൺഗ്രസിൽ 19 പ്രമേയങ്ങളായിരിക്കും അവതരിപ്പിക്കുക. ജാതി സെൻസസ് അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ടും പ്രമേയം അവതരിപ്പിക്കും.

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഉള്ള നീക്കത്തിൽ കോൺഗ്രസ് പങ്കാളിയാകുന്നുവെന്നും അധിക വരുമാനം കണ്ടെത്താനുള്ള കിഫ്‌ബി അടക്കമുള്ള സംവിധാനങ്ങൾക്ക് പൂർണ്ണ പിന്തുണയെന്നും പ്രമേയത്തിൽ പറയുന്നു. കേരളത്തിനെതിരെ കേന്ദ്രം അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ നടത്തുകയാണെന്നും കേരളത്തിലുള്ള സഹായങ്ങൾ തടഞ്ഞുവെച്ച് അത് മറച്ചുവെക്കാൻ അടിസ്ഥാന രഹിതമായ പ്രചാരണം നടത്തുകയാണെന്നും പ്രമേയത്തിൽ പറയുന്നു.

കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്നുവെന്നും പ്രമേയത്തിലുണ്ട്. നവ കേരള രേഖയെക്കുറിച്ച് പ്രത്യേകം പരാമർശമില്ല. ഹിന്ദുത്വ ശക്തികളെ സർക്കാർ ശക്തമായി ചെറുക്കുന്നുവെന്നും ഗവർണർമാരെയും സർക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും ഭരണപരമായ ഉപജാപങ്ങളിലൂടെയും ബില്ലുകൾ തടഞ്ഞുവച്ചും ഗവർണർ സംസ്ഥാനത്തെ ഞെരുക്കുകയാണെന്നും പ്രമേയത്തിൽ പറയുന്നു.

പൊളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ, സിപിഎംഎംഎൽ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറിമാർ സമ്മേളനത്തെ അധിസംബോധന ചെയ്യും. കേരളത്തിൽ നിന്നും 175 പ്രതിനിധികൾ അടക്കം 600ഓളം പ്രതിനിധികളാണ് സമ്മേളത്തിൽ പങ്കെടുക്കുന്നത്.

രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ട് അവതരിപ്പിക്കും. മുതിർന്ന പിബി അംഗം ബിവി രാഘവലു സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. പിബി അംഗങ്ങൾക്ക് മേൽ നിയന്ത്രണം നിഷ്കർഷിക്കുന്ന റിപ്പോർട്ടിൽ, പിബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്തും എന്നും വ്യക്തമാക്കുന്നു. പാർട്ടി കോൺഗ്രസ് ഉയർത്തുന്ന ദൗത്യങ്ങൾ പിബി അംഗങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കും പാർലമെന്‍ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. പാർട്ടിയിലേക്ക് യുവാക്കൾ വരുന്നില്ലെന്ന് സംഘടന റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ദിവസം നീളുന്ന സമ്മേളനം 6ന് സമാപിക്കും.

Read more