സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയിൽ; ഉന്നതരുടെ തണലിൽ നിയമത്തെ വെല്ലുവിളിക്കുന്നുവെന്ന് സർക്കാർ സത്യവാങ്മൂലം

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യം തള്ളണമെന്നുമാണ് സർക്കാരിന്റെ വാദം. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത്ത് കുമാറിനെയും സീനിയർ വനിത അഭിഭാഷകരിൽ ഒരാളെയും സുപ്രീംകോടതിയിൽ ഹാജരാക്കാൻ ആണ് സർക്കാർ തീരുമാനം.

സമൂഹത്തിൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സിദ്ദിഖിനെ പോലെയുള്ള ഉന്നതർ നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഉന്നതരുടെ തണലിൽ നിയമത്തെ അംഗീകരിക്കാൻ മടികാണിച്ച് ഒളിച്ചിരിക്കുകയാണെന്നും അറിയിച്ച് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ഇതുസംബന്ധിച്ച് ലഭിച്ച വിവരങ്ങളടക്കം നാളെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കാനുമാണ് സർക്കാർ തീരുമാനം.

സിദ്ദിഖിന് എതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്പി മെറിൻ ജോസഫ് ഇന്ന് ഡൽഹിയിൽ എത്തും. നാളെ സുപ്രീകോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിൻ കൂടി കാഴ്ച നടത്തും. അതേസമയം ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളി ദിവസങ്ങൾ പിന്നിട്ടിട്ടും സിദ്ദിഖിനെ കണ്ടെത്താതെ പൊലീസ് കണ്ണടക്കുകയാണെന്നാണ് ആക്ഷേപം.

സിദ്ദിഖ് നാല് ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായി രേഖകൾ പുറത്ത് വന്നിരുന്നു. മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. സുപ്രീംകോടതിയിൽ നൽകാനുള്ള രേഖകൾ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയിൽ എത്തിയാണ്. ഇവിടെ നേരിട്ട് എത്തിയാണ് സിദ്ദിഖ് രേഖകൾ അറ്റെസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.

സിദ്ദിഖിനെ പിടികൂടാൻ ലുക്ക്‌ ഔട്ട് നോട്ടീസ് അടക്കം അന്വേഷണ സംഘം പുറപ്പെടുവിച്ചപ്പോഴാണ് പൊലീസിന്റെ മൂക്കിൻ തുമ്പത് പ്രതി എത്തിയത്. എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല. ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. നടൻ്റെ സുഹൃത്തുക്കളുടെ വീടുകളും പൊലീസ് നിരീക്ഷണത്തിലാണ്.

Read more