കണ്‍സെഷൻ നല്‍കിയില്ല; വിദ്യാർത്ഥിനിയുടെ നേതൃത്വത്തിൽ സ്വകാര്യ ബസിലെ കണ്ടക്‌ടർക്ക് മർദ്ദനം, കേസെടുത്തു

വിദ്യാർത്ഥിനിക്ക് കണ്‍സെഷൻ നൽകാത്തതുമായി ബന്ധപ്പെട്ട് കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനം. വിദ്യാർത്ഥിനിയുടെ നേതൃത്വത്തിലാണ് കണ്ടക്ടർക്ക് മർദ്ദനം ഏറ്റത്. മാളിയക്കടവ്-കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്‌ടറായ പ്രദീപിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ബസില്‍ കയറി വിദ്യാര്‍ത്ഥിനിക്ക് എസ്‍ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് കണ്ടക്ടർക്ക് മർദ്ദനമേറ്റത്. കണ്ടക്ടറെ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ബസ് ജീവനക്കാരും പെൺകുട്ടിയും പരാതി നൽകിയിരുന്നു. വ്യാഴാഴ്‌ച വൈകീട്ടോടെയാണ് സംഭവം. കണ്ടക്ട‌റെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

യൂണിഫോം, ഐഡികാർഡ്, കൺസെഷൻ കാർഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാർത്ഥിനി എസ്ടി ആവശ്യപ്പെട്ടുവെന്ന് കണ്ടക്‌ടർ പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. പിന്നീട് പെൺകുട്ടി സുഹൃത്തുക്കളുമായി വന്ന് കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. കണ്‍സെഷൻ ലഭിക്കാത്തതിനെ തുടര്‍ന്ന് പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്നാണ് കണ്ടക്ടറെ മർദ്ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെയും കണ്ടക്ടറുടെയും പരാതിയിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

Read more