മൂന്നാം സീറ്റിൽ ഉറച്ചു നിൽക്കുന്നു, ലീഗിന്റേത് ന്യായമായ ആവശ്യമെന്ന് ഇടി മുഹമ്മദ് ബഷീർ എംപി; ചർച്ച ഇന്ന്

മൂന്നാം സീറ്റ് വിഷയത്തിൽ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ഇടി മുഹമ്മദ് ബഷീർ എംപി. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും ഇടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു. മുസ്ലിം ലീഗിന്റെ ന്യായമായ ആവശ്യം കോൺഗ്രസ് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ചർച്ചയ്ക്ക് ശേഷം ബാക്കി പ്രതികരിക്കാമെന്നും എംപി കൂട്ടിച്ചേർത്തു.

അതേസമയം കോൺഗ്രസ്- ലീഗ് ചർച്ചയ്ക്കായി ലീഗ് നേതാക്കൾ ആലുവ ഗസ്റ്റ് ഹൗസിൽ എത്തി. പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, പിഎംഎ സലാം, ഇടി മുഹമ്മദ് ബഷീർ എന്നിവരാണ് എത്തിയത്. 11 മണിക്ക് ആലുവ പാലസിൽ ആണ് യോഗം. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ എന്നിവർ കോൺഗ്രസിൽ നിന്നും ചർച്ചയിൽ പങ്കെടുക്കും.

മൂന്നാം സീറ്റ് വേണമെന്ന കാര്യത്തിൽ ലീഗ് ഉറച്ച് നിൽക്കും. പുതുതായി സീറ്റ് നൽകുകയാണെങ്കിൽ അത് ഏതായിരിക്കും എന്നതിലും തീരുമാനം എടുക്കും. രാജ്യസഭ സീറ്റ് നൽകി ലീഗിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കനാണ് ലീഗ് നീക്കം.