കല്ലുകള്‍ പിഴുത് കനാലില്‍ എറിഞ്ഞു, തിരൂരിലും ചോറ്റാനിക്കരയിലും പ്രതിഷേധം ശക്തം

സംസ്ഥാനത്ത് സില്‍വര്‍ ലൈനെതിരായ പ്രതിഷേധങ്ങള്‍ ഇന്നും തുടരുന്നു. മലപ്പുറം തിരൂര്‍ വെങ്ങാലൂരിലും, എറണാകുളം ചോറ്റാനിക്കരയിലും കല്ലിടലിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി എത്തി. സര്‍വേ കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റി. പൊലീസും നാട്ടുകാരും തമ്മില്‍ സ്ഥലത്ത് വാക്കുതര്‍ക്കവും സംഘര്‍ഷവുമായി. എറണാകുളത്ത് സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിവച്ചു.

തിരൂരില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സംഘര്‍ഷം രൂക്ഷമായതോടെ വെങ്ങാലൂര്‍ ജുമാ മസ്ജിദിന് സമീപം കല്ലിടല്‍ ഒഴിവാക്കി. സ്ഥലം ഏറ്റെടുത്തല്‍ എങ്ങോട്ട് പോകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പുനരധിവാസത്തെ കുറിച്ച് യാതൊരു വ്യക്തതയും ഇല്ല. പ്രതിഷേധക്കാര്‍ പിഴുതെടുത്ത കല്ലുകള്‍ പറമ്പില്‍ നിന്നെടുത്ത് പഞ്ചായത്ത് റോഡില്‍ കൊണ്ടുവന്ന് ഇട്ടു.

ചോറ്റാനിക്കരയില്‍ ഡി.സി.സി പ്രസിഡന്റായ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കല്ലിടലിനെതിരെ പ്രതിഷേധം നടന്നു. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലെടുത്ത് കനാലില്‍ എറിഞ്ഞായിരുന്നു പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പടെ നൂറോളം പേരാണ് പ്രതിഷേധിക്കുന്നത്. എറണാകുളം മാമലയില്‍ ഇന്നലെ സ്ഥാപിച്ച സര്‍വേ കല്ലുകളും പിഴുതുമാറ്റി.