'റോബിൻ' ബസിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്; ബസിൽ നിന്ന് ഇറങ്ങാതെ ഉടമയും യാത്രക്കാരും

കേരളത്തിലെ ഗതാഗതവകുപ്പിനെ വെല്ലുവിളിച്ച് സർവീസ് നടത്തിയ റോബിൻ ബസ് കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോർവാഹന വകുപ്പ്.യാത്രക്കാരും ബസും ഇപ്പോഴുള്ളത് തമിഴ്നാട് ആർടിഒ കോമ്പൗണ്ടിലാണ്. തമിഴ്നാട് ​ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്.

അതേ സമയം ബസിൽ നിന്ന് ഇറങ്ങാൻ വിസമ്മതിച്ച് ഇരിക്കുകയാണ് ഉടമയും യാത്രക്കാരും. പകരം സംവിധാനം ഏർപ്പെടുത്താതെ പോകില്ലെന്നാണ് ഇവരുടെ നിലപാട്. കേരളത്തിലെ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് തമിഴ്‌നാട് ആര്‍ടിഒ ബസ് പിടിച്ചെടുത്തതെന്ന് ബസുടമ റോബിന്‍ ഗിരീഷ് ആരോപിച്ചു. നിയമനടപടി നേരിടാന്‍ തയാറാണെന്നും ഗിരീഷ് പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് നേടിയതിനു പിറകെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് റോബിൻ സർവ്വീസ് പുനരാരംഭിച്ചത്. ഇന്ന് വാളയാർ അതിർത്തി കടന്നെത്തിയ ബസ് തമിഴ്നാട് ആർടിഒ തടഞ്ഞിരുന്നു. രാവിലെ 11.45 ഓടെ വാളയാര്‍ അതിര്‍ത്തി കടന്ന ബസ് ചാവടിയിലെ ആര്‍ടിഒ ഉദ്യോഗസ്ഥരാണ് തടഞ്ഞത്. ഒറിജിനല്‍ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ബസ് ഗാന്ധിപുരം ആര്‍ടി ഓഫീലേക്കെത്തിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

അതേ സമയം കഴിഞ്ഞ ദിവസം സർവീസ് നടത്തിയ റോബിൻ ബസിന് വഴി നീളെ പിഴയിട്ടായിരുന്നു കേരള മോട്ടോർ വാഹനവകുപ്പിന്റെ സ്വീകരണം. ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് അന്തർ സംസ്ഥാന സർവ്വീസ് നടത്തിയ റോബിൻ മോട്ടോഴ്സിന്റെ ബസാണ് റോബിൻ ബസ്. വാഹനം വാളയാർ കടക്കുമ്പോൾ കേരള എംവിഡി ഇതുവരെ ചുമത്തിയ പിഴത്തുക മുപ്പതിനായിരം രൂപയാണ്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പിഴയിട്ടിരിക്കുന്നത്. ഹൈക്കോടതി ഉത്തരവുള്ളതിനാൽ വാഹനം എംവിഡി കസ്റ്റഡിയിലെടുത്തില്ല.

പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് തുടങ്ങിയ നാലിടങ്ങളിലാണ് എംവിഡി ഉദ്യോഗസ്ഥർ റോബിൻ ബസ് തടഞ്ഞ് പരിശോധന നടത്തിയത്. ബസ് ഉടമയ്ക്ക് പിന്തുണയുമായി യാത്രക്കാർ എംവിഡിയ്ക്കെതിരെ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നും ഉടമ ​ഗിരീഷ് വ്യക്തമാക്കി.

ബസിന് ഇന്നലെ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് ചുമത്തിയത്. കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓ‍ടാൻ അനുവാദമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്.