‘ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്, പ്രതിയുടെ ഭാഗവും അന്വേഷിക്കണം’; ഉത്തരവുമായി ഹൈക്കോടതി

ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുതെന്ന് ഹൈക്കോടതി. സ്ത്രീകൾ നൽകുന്ന എല്ലാ ലൈംഗിക പരാതികളും സത്യമാകണമെന്നില്ലെന്നും പ്രതിയുടെ ഭാഗവും അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്.

വ്യാജ ലൈംഗിക പീഡന പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് സുപ്രധാന ഉത്തരവുമായി ഹൈക്കോടതി എത്തിയിരിക്കുന്നത്. പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുതെന്നും പ്രതിയുടെ ഭാഗവും കേള്‍ക്കണമെന്നും ഹൈക്കോടതി പറയുന്നു. നിരപരാധികള്‍ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന പ്രവണത നിലവിലുണ്ടെണ്ടെന്നും പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച ആള്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി അറിയിച്ചു.

ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റെ ഉത്തരവ്. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ മാനേജരാണ് ഹര്‍ജിക്കാരന്‍. ജോലിയില്‍ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരില്‍ അവര്‍ ഭീഷണിപ്പെടുത്തിയെന്ന് ജനുവരി 14 ന് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ലെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു.

എന്നാല്‍ ഹര്‍ജിക്കാരന്‍ ലൈംഗിക ഉദ്ദേശ്യത്തോടെ തന്റെ കൈയില്‍ കയറി പിടിച്ചെന്നുകാട്ടി ഫെബ്രുവരി ഏഴിന് യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. യുവതി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഓഡിയോ ക്ലിപ്പും ഹര്‍ജിക്കാരന്‍ ഹാജരാക്കി. എന്നാൽ യുവതിയുടെ പരാതി വ്യാജമെന്ന് ബോധ്യപ്പെട്ട കോടതി തൊഴിലുടമയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനിടയിലാണ് സുപ്രധാനമായ പരാമര്‍ശം നടത്തിയത്.