'ഗവർണർക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല, ഭേദഗതിക്കുള്ള അവകാശം പാർലമെൻ്റിന്'; ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാർ എങ്ങനെ തീരുമാനിക്കുമെന്ന് ​ഗവർണർ രാജേന്ദ്ര അർലേക്കർ

നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ. നിയമനിർമ്മാണത്തിനുള്ള അധികാരം പാർലമെന്റിനാണെന്നും ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാർ എങ്ങനെ തീരുമാനിക്കുമെന്നും ​ഗവർണർ ചോദിച്ചു. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നും ഗവർണർ വിമർശിച്ചു.

ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഗവർണർ രാജേന്ദ്ര അർലേക്കറുടെ വിമർശനം. ഗവർണർക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഗവർണർ പറയുന്നു. ഭേദഗതിക്കുള്ള അവകാശം പാർലമെൻ്റിനാണെന്നും ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാർ എങ്ങനെ തീരുമാനിക്കുമെന്നും ഗവർണർ ചോദിക്കുന്നു. അതേസമയം വിഷയം ഭരണഘടന ബെഞ്ചിന് വിടണമായിരുന്നുവെന്നും സമയപരിധി നിശ്ചയിക്കേണ്ടത് ഭരണഘടന ഭേദഗതിയിലൂടെയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

അതേസമയം കോടതികൾ ഭരണഘടനാ ഭേദഗതി ചെയ്താൽ നിയമനിർമ്മാണ സഭ പിന്നെ എന്തിനാണെന്നും ഗവർണർ ചോദിച്ചു. ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിക്കുന്നത് തനിക്ക് മനസ്സിലാകുമെന്നും പക്ഷേ അത് പാർലമെന്റ് തീരുമാനിക്കണമെന്ന് ഗവർണർ പറഞ്ഞു. വ്യത്യസ്ത കോടതികളിലായി വർഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യൽ കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈക്കോടതികളിലും സുപ്രീം കോടതിയിലും കെട്ടിക്കിടക്കുന്നു. ഇതിന് ചില കാരണങ്ങളുണ്ടാകണം. സുപ്രീംകോടതി ജഡ്ജിമാർക്ക് ചില കാരണങ്ങളുണ്ടെങ്കിൽ, ഗവർണർക്കും ചില കാരണങ്ങളുണ്ടാകാം എന്നും അത് അംഗീകരിക്കണമെന്നും ​ഗവർണർ കൂട്ടിച്ചേർത്തു.