'ഇപ്പോഴുള്ള വിവാദം തരികിട പരിപാടി, തൃശ്ശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടക്കും'; സുരേഷ് ഗോപി

തൃശ്ശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇപ്പോഴത്തെ വിവാദം തരികിട പരിപാടിയാണെണെന്നും സുരേഷ് ഗോപി പറഞ്ഞു. വെടിക്കെട്ടുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വത്തിൽ ആദ്യമായാണ് പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയത്. പൂരത്തിന് കൊടി കയറാൻ ഇനി 31 ദിവസങ്ങൾ മാത്രം ശേഷിക്കുകയാണ് വെടിക്കെട്ടിൽ അനിശ്ചിതത്വം തുടരുന്നത്.

പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ദേവസ്വ ഭാരവാഹികളെ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ മുൻപിൽ കൊണ്ടുപോയി ഇരുത്തി അവരുമായി രണ്ടു മണിക്കൂർ ചർച്ച ചെയ്‌ത്‌ കാര്യങ്ങൾ മുഴുവൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പിറ്റേദിവസം ഓരോ വകുപ്പിനെയും വിളിച്ചിരുത്തിയാണ് അവർ ചർച്ചകൾ നടത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം കേന്ദ്ര നിയമം മാറ്റുന്നത് ഇന്ത്യയിലെ മുഴുവൻ ഇടങ്ങളെയും ബാധിക്കുന്ന കാര്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. പുനഃക്രമീകരണത്തിന് വേണ്ടി താൻ ശ്രമിക്കുന്നതിനിടയിലാണ് കണ്ണൂരിൽ കൊണ്ടുവച്ച് പൊട്ടിച്ചത്. അപകടങ്ങൾ നിയന്ത്രിക്കാനുള്ള കാര്യങ്ങൾ ചെയ്തില്ലെങ്കിൽ കോടതിയും ജനങ്ങളും സർക്കാരിനോട് ചോദിക്കും. വേലയ്ക്ക് താനും കൂടി നിന്നാണ് വെടിക്കെട്ടിന് അനുമതി നേടിക്കൊടുത്തതെന്നും ചില രാഷ്ട്രീയ സൗകര്യങ്ങൾക്ക് വേണ്ടി പലതും മറച്ചുവെക്കുകയാണെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

അതേസമയം കേന്ദ്രസർക്കാരിൻറെ അനുമതി വൈകിയതോടെ തൃശ്ശൂർ പൂരം വെടിക്കെട്ട് അനിനിശ്ചിതത്വത്തിലയെന്നാണ് ഇരു ദേവസ്വങ്ങളും പറയുന്നത്. വെടിക്കെട്ട് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ നടത്തിയ പെസോ നിയമ ഭേദഗതിയിൽ ഇളവ് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള പെസോയാണ് ഭേദഗതിയിൽ ഇളവ് നൽകേണ്ടതെന്നും കഴിഞ്ഞ ദിവസം പാറമേക്കാവ് ദേവസ്വം പ്രസിഡൻറ്റ് രാജേഷ് പറഞ്ഞിരുന്നു.

Read more