പണ്ടൊക്കെ രോഹിത് ശർമ്മ എന്ന നായകൻ മുംബൈ ജേഴ്സിയണിഞ് ക്രീസിലെത്തിയാൽ അയാളുടെ സാന്നിദ്ധ്യം ഉള്ളതിനാൽ തന്നെ മുംബൈ ആരാധകർ അത്ഭുതങ്ങൾ വിശ്വസിച്ചിരുന്നു. ഫോമിൽ ഉള്ള അയാളുടെ ബാറ്റിംഗ് കാണുമ്പോൾ എതിരാളികൾ പോലും കൈയടിച്ചിരുന്നു. ആ രോഹിത് ഇന്ന് ഒരുപാട് മാറിയിരിക്കുന്നു, അയാൾ ഇന്ന് ഇന്ത്യൻ ടീമിനെ മൂന്ന് ഫോര്മാറ്റിലും നയിക്കുന്ന നായകനാണ്, കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉള്ള ആളാണ്. എന്നാൽ ഈ തിരക്കിനും സമ്മർദ്ദത്തിനും ഇടയിൽ അയാളിലെ ബാറ്റ്സ്മാന്റെ ഗ്രാഫ് വളരെയധികം താഴ്ന്നിരിക്കുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം 5 തവണ നേടിയ താരമാണ് രോഹിത് . അയാളുടെ വരവിന് ശേഷമാണ് മുംബൈ കിരീടങ്ങൾ എന്നത് ശരിതന്നെയാണ്. എന്നാൽ ചരിത്രം പറഞ്ഞുകൊണ്ട് ഇരുന്നിട്ട് കാര്യമില്ല? ഒരു ചാമ്പ്യൻ ടീമിന് വേണ്ട രീതിയിൽ അല്ല കുറച്ചുവര്ഷങ്ങളായി മുംബൈയുടെ പ്രകടനം. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയുടെ മികവാണ് ടീമിൻ്റെ ഏറ്റവും വലിയ ശക്തി എന്ന തോന്നലാണ് മുംബൈ ഇന്ത്യൻസിൻ്റെ ശക്തിക്ഷയത്തിനു കാരണം പറയാം. രോഹിത് ശർമ എന്ന താരം മുംബൈക്ക് ഒരു ബാധ്യതയായി മാറുകയാണോ? പൂർണമായി ഇതിനെ തള്ളി കളയാൻ സാധിക്കില്ല.
ടി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിതിനെ സംബന്ധിച്ച് ഈ സീസണിൽ മികവ് കാണിക്കുമെന്നാണ് കരുതിയത് എങ്കിൽ ആദ്യ മത്സരത്തിൽ തന്നെ ആ തോന്നൽ തെറ്റിയിരുന്നു. ആദ്യ മത്സരത്തിൽ പൂജ്യനായി പുറത്തായിരുന്ന രോഹിത് രണ്ടാം മത്സരത്തിൽ ഗുജറാത്തിനെതിരെ 8 റൺസിന് മാത്രം നേടി പുറത്തായി. ശേഷം കൊൽക്കത്തയ്ക്ക് എതിരെ ടീം തകർപ്പൻ ജയം നേടിയിട്ടും രോഹിത് 13 റൺസ് മാത്രമാണ് നേടിയത്. കുറഞ്ഞ സ്കോർ പിന്തുടർന്നപ്പോൾ രോഹിത്തിന്റെ മികവ് പ്രതീക്ഷിച്ചത് ആണെങ്കിലും അത് ഉണ്ടായില്ല.
ശേഷം ലക്നൗവിനെതിരെ നടന്ന മത്സരത്തിൽ പരിക്ക് മൂലം താരം കളിച്ചിരുന്നില്ല. പുറത്തൊക്കെ ഇരുന്ന് റെസ്റ്റിന് ശേഷം എത്തിയാൽ രോഹിത് പവറിൽ തിരിച്ചുവരുമെന്ന് കരുതിയവർക്ക് തെറ്റി. ആർസിബി ഉയർത്തിയ 222 റൺ ലക്‌ഷ്യം പിന്തുടർന്ന മുംബൈക്കായി 2 ബൗണ്ടറിയും ഒരു സിക്‌സും ഒകെ അടിച്ച് നല്ല രീതിയിൽ തുടങ്ങിയ രോഹിത്തിന് ആ തുടക്കം മുതലാക്കാനായില്ല. യാഷ് ദയാലിന്റെ പന്തിൽ ക്‌ളീൻ ബൗൾഡ് ആയി മടങ്ങുമ്പോൾ താരം നേടിയത് 17 റൺ മാത്രം.
എന്തായാലും ഓരോ കളിയിലും കൂടുമ്പോൾ ഹിറ്റ്മാൻ കണക്കിലെ കളികൾ കളിക്കുക ആണെന്നും അടുത്ത കളിയിൽ 20 കടക്കും എന്നും പിന്നെ ശേഷം വരുന്ന കളിയിൽ 30 ആകുമെന്നും പറഞ്ഞുള്ള ട്രോളുകൾ സജീവമായി വന്നിരുന്നു. 0, 8, 13, 17 എന്നിങ്ങനെ പോകുന്ന സ്കോർ അടുത്ത കളിയിൽ ആകുമ്പോൾ എത്രയാകും എന്ന് ഊഹിച്ചപ്പോൾ ആരാധകർ 20 – 30 നും ഇടയിൽ ഉള്ള സ്കോറാണ് പറഞ്ഞത്. എന്നാൽ ബാംഗ്ലൂരിനെതിരായ മത്സരത്തിലെ സ്കോറിന് ഒരു റൺ അധികം ചേർത്ത് ഇപ്പോൾ നടക്കുന്ന ഡൽഹിക്ക് എതിരായ മത്സരത്തിൽ അദ്ദേഹം മടങ്ങിയിരിക്കുന്നു.
12 പന്തിൽ 2 ബൗണ്ടറിയും ഒരു സിക്‌സും അടിച്ച ഇന്നിംഗ്സ് നന്നായി തുടങ്ങി എങ്കിലും 18 റണ്ണിൽ നിൽക്കെ വിപ്രാജ് നിഗത്തിന്റെ പന്തിൽ മുൻ നായകൻ വിക്കറ്റിന് മുന്നിൽ കുടുങ്ങുക ആയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ മുംബൈക്കായി നല്ല തുടക്കമാണ് രോഹിത്- റിക്കൽട്ടൻ സഖ്യം നൽകിയത്. പക്ഷെ അത് നിലനിർത്താനും സ്കോർ മുന്നോട്ട് കൊണ്ടുപോകാനും രോഹിത്തിന് ആയില്ല.
ഒടുവിൽ വിവരം കിട്ടുമ്പോൾ മത്സരം 11 ഓവറുകൾ പിന്നിടുമ്പോൾ മുംബൈ 118 – 2 എന്ന നിലയിലാണ്. രോഹിത്തിനെ കൂടാതെ റിക്കൽട്ടന്റെ വിക്കറ്റ് അവർക്ക് നഷ്ടമായി. താരം 41 റൺ എടുത്തു.