ഹിയറിങ് വിവാദത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ വിമര്‍ശിച്ച് എന്‍ പ്രശാന്ത് ഐഎഎസ് രംഗത്ത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിമർശനം. ചീഫ് സെക്രട്ടറിയുടെ മലക്കം മറിച്ചില്‍ വിചിത്രമായ നടപടിയാണെന്ന് എന്‍ പ്രശാന്ത് പറയുന്നു. ആദ്യം അംഗീകരിച്ച തീരുമാനം ഏഴ് രാത്രികൾ കഴിഞ്ഞപ്പോഴാണ് മാറിയതെന്നും വിമർശനം ഉണ്ട്.
ഹിയറിങുമായി ബന്ധപ്പെട്ട് ഫെബ്രുവരി പത്തിന് നല്‍കിയ കത്തില്‍, ഹിയറിങ് റെക്കോര്‍ഡ് ചെയ്യാനും സ്ട്രീം ചെയ്യാനും മാത്രമായിരുന്നു ആവശ്യപ്പെട്ടതെന്ന് പ്രശാന്ത് പറയുന്നു. ഈ ആവശ്യം ഏപ്രില്‍ നാലാം തീയതി പൂര്‍ണമായും അംഗീകരിച്ചതാണ്. ഏപ്രില്‍ പതിനൊന്നാം തീയതിയായപ്പോള്‍ ഇത് പൂര്‍ണമായും പിന്‍വലിച്ചു. ഏഴ് രാത്രികള്‍ കഴിഞ്ഞപ്പോള്‍ തീരുമാനം മാറിയതിന്റെ കാരണം അറിയിച്ചില്ലെന്നും എന്‍ പ്രശാന്ത് പറയുന്നു.
സുതാര്യതയുടെയും വിവരാവകാശത്തിന്റെയും യുഗത്തില്‍ തന്റെ ആവശ്യം വിചിത്രമാണെന്ന് പറഞ്ഞതാരെന്ന് വെളിപ്പെടുത്തണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. സ്ട്രീമിങ് അനുവദിച്ച ആദ്യ ഉത്തരവ് ചില മാധ്യമങ്ങള്‍ ആര്‍ക്കോ വേണ്ടി തമസ്‌കരിച്ചുവെന്നും പ്രശാന്ത് ആരോപിച്ചു. സര്‍ക്കാരിന്റെ അനുമതിയും മറുപടി കത്തും ഉള്‍പ്പെടുത്തിയാണ് എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഏഴു വിചിത്രരാത്രികൾ
10.02.2025 ന് നൽകിയ കത്തിൽ ഹിയറിംഗ് റെക്കോർഡ് ചെയ്യാനും സ്ട്രീം ചെയ്യാനും മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം 04.04.2025 ന് പൂർണ്ണമായും അംഗീകരിച്ചെങ്കിലും 11.04.2025 ന് അത് പിൻവലിച്ചു. ഏഴ് രാത്രികൾ കഴിഞ്ഞപ്പോൾ തീരുമാനം മാറിയതിന്റെ കാരണങ്ങൾ ഒന്നും കത്തിൽ അറിയിച്ചിട്ടില്ല. അതിൽ ആവശ്യം വിചിത്രമാണെന്ന് പറയുന്നില്ല.
എന്നാൽ കൊട്ടാരം ലേഖകർ പറയുന്നത് ആവശ്യം വിചിത്രമാണെന്നാണ്. വിവരാവകാശത്തിന്റെയും സുതാര്യതയുടെയും കാലത്ത് ആർക്കാണിത് വിചിത്രം? ഒന്നറിയാനാണ്. ആളിന് പേരില്ലേ? എന്റെ അച്ചടക്ക നടപടി സംബന്ധിച്ച രേഖകളും, ഉത്തരവിന്റെ കോപ്പികളും, തീരുമാനങ്ങളും, അഭിപ്രായങ്ങളും ഒക്കെ ചാനലിലും പത്രത്തിലും വായിച്ചാണ് ഞാൻ അറിയുന്നത്. സ്റ്റ്രീമിംഗ് അനുവദിച്ച ആദ്യ ഉത്തരവ് കാണത്ത മട്ടിൽ ചില ചാനൽ തൊഴിലാളികൾ തകർത്ത് അഭിനയിക്കുന്നതും കണ്ടു. (വായിച്ചിട്ട് മനസ്സിലാകാത്തതും ആവാം).
നിരന്തരം നിർഭയം, ഉറവിടമില്ലാത്ത വാർത്തകൾ നൽകുന്നതും, രേഖകൾ തമസ്കരിക്കുന്നതും ചെയ്യുന്നതിനെ എന്താ പറയുക? വിചിത്രം.