ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ എത്തിയ കടുവയെ മയക്കുവെടി വെക്കുന്നത് റിസ്‌ക് എന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കടുവ അവശനിലയിലെന്നും വെല്ലുവിളി ഏറ്റെടുത്ത് മയക്കുവെടി വെക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ആ കടുവയെ മയക്ക് വെടി വച്ചാല്‍ ചികിത്സിക്കാനോ രക്ഷിക്കാനോ സാധ്യമല്ല എന്ന നിഗമനത്തിലാണ് കൂട് വച്ച് പിടിക്കാനുള്ള പ്രക്രിയ ആരംഭിച്ചതെന്നും മന്ത്രി അറിയിച്ചു.
കടുവ അവശനിലയിലാണ്. എന്നുമാത്രമല്ല, ഏഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയാണ് എന്നതാണ് ഡോക്ടര്‍മാരുടെ നിഗമനം. ആ കടുവയെ മയക്ക് വെടി വച്ചാല്‍ ചികിത്സിക്കാനോ രക്ഷിക്കാനോ സാധ്യമല്ല എന്നൊരു നിഗമനത്തിലാണ് കൂട് വച്ച് പിടിക്കാനുള്ള പ്രക്രിയ ആരംഭിച്ചത്. പക്ഷേ ഇതുവരെയായിട്ടും ഇതില്‍ പുരോഗതിയില്ല. ആ സാഹചര്യത്തില്‍ റിസ്‌ക് എടുത്ത് മയക്കുവെടി വച്ച് പിടിക്കാനുള്ള ഉത്തരവ് പ്രിന്‍സിപ്പല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം രണ്ട് ദൗത്യങ്ങള്‍ ഒരേ സമയം വനംവകുപ്പിന് നിര്‍വഹിക്കേണ്ടതായി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വന്യജീവിയെ സംരക്ഷിക്കുകയും മനുഷ്യനെ രക്ഷിക്കുകയും ചെയ്യുന്നതിനുള്ള രണ്ട് ദൗത്യങ്ങള്‍ ഒരേ സമയം ഏറ്റെടുക്കുമ്പോള്‍ വലിയ മാനസിക സംഘര്‍ഷമുണ്ടെന്നും അതൊക്കെ മാറ്റിവച്ച് വനംവകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ വളരെ ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അവരുടെ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.