പൊന്നാനിയില്‍ ഇത്തവണയും ലീഗിന് മിന്നും ജയം; അബ്ദുസമദ് സമദാനി ജയിച്ചു

പൊന്നാനിയില്‍ ഇത്തവണയും ലീഗിന് മിന്നും ജയം. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഡോ. എം പി അബ്ദുസമദ് സമദാനി ജയിച്ചു. എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എസ് ഹംസയെ പിന്തള്ളിയാണ് മിന്നും ജയം സമദാനി കൈവരിച്ചത്. എക്സിറ്റ് പോളുകളിലും സമദാനി തന്നെ ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു.

പൊന്നാനിയില്‍ സമദാനിയുടെ ആദ്യ മത്സരമാണിത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ പൊന്നാനിയിൽ സമദാനി ലീഡ് നിലനിർത്തിയിരുന്നു. നിലവിൽ മലപ്പുറത്തെ സിറ്റിങ് എംപിയാണ് സമദാനി. പൊന്നാനിലെ സിറ്റിംഗ് എംപിയായിരുന്ന മുഹമ്മദ് ബഷീറും മലപ്പുറത്തെ സിറ്റിങ് എംപി സമദാനിയും സീറ്റ് വച്ച്മാറുകയായിരുന്നു.

1977 മുതല്‍ മുസ്ലീംലീഗിനെ പിന്തുണയ്ക്കുന്ന പൊന്നാനി പിടിച്ചെടുക്കാന്‍ ഇടതുപക്ഷം കാലങ്ങളായി ശ്രമം തുടരുകയാണ്. എന്നാല്‍ ഇത്തവണയും ഫലം കണ്ടില്ല. 2009, 2014, 2019 തെരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ മുതിര്‍ന്ന നേതാവ് ഇടി മുഹമ്മദ് ബഷീറിനെയാണ് പൊന്നാനി ലോക്‌സഭയിലേക്കയച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പൊന്നാനി ലോക്സഭാ മണ്ഡലം.