ടിപി ചന്ദ്രശേഖരൻ വധക്കേസ്: ഹൈക്കോടതി വിധിക്കെതിരായ ഹർജി ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിച്ച ശിക്ഷക്കെതിരെ കെ സി രാമചന്ദ്രൻ, മനോജ് എന്നിവർ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതിവിധി റദ്ധാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നേരത്തെ കേസിൽ മറ്റു പ്രതികൾ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ, കെ.കെ രമയടക്കം എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.

കേസിലെ എട്ടാം പ്രതി കെ സി രാമചന്ദ്രന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജ് എന്നിവര്‍ നല്‍കിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ പരിഗണിക്കുന്നത്. കൊലപാതകം, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ഇരുവര്‍ക്കും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. ഈ വിധി റദ്ദാക്കണമെന്നാണ് രണ്ട് പ്രതികളുടെയും ആവശ്യം. അതേസമയം കേസിൽ പി.കെ കുഞ്ഞന്തന് ഹൈക്കോടതി വിധിച്ച പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ശാന്ത നൽകിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്.

2012 മെയ് നാലിന് രാത്രി പത്ത് മണിക്കാണ് ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ടിപി ചന്ദ്രശേഖരനെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരനോടുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവരുടെ ആരോപണം.