കെ- ഫോണിലും ഗുരുതര അഴിമതി; ഇന്ത്യയിലെ ആദ്യത്തെ ഭീരുവായ മുഖ്യമന്ത്രി പിണറായിയെന്ന് വി.ഡി സതീശൻ

കെ ഫോൺ പദ്ധതിയിലും സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷം. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് എന്ന വാഗ്ദാനവുമായി പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയിലും വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എ ഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നിരിക്കുന്നത്.അഴിമതിയിൽ എസ്ആര്‍ഐടിക്കും ബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക കൂട്ടി നൽകി.520 കോടിയാണ് അധീകമായി അനുവദിച്ചത് . കെ ഫോണിലും ഉപകരാർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണ്.എസ്റ്റിമേറ്റ് തുക കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് എം. ശിവശങ്കറാണ്.കെ. ഫോൺ അഴിമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും സതീശൻ അറിയിച്ചു.

Read more

ഇന്ത്യയിലെ ആദ്യത്തെ ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എഐ ക്യാമറ അഴമിതിയില്‍ വ്യവസായ വകുപ്പിന്‍റെ അന്വേഷണത്തിന് പ്രസക്തിയില്ല.വ്യവസായ മന്ത്രി ഈ പദ്ധതിയെ ന്യായീകരിക്കുകയാണ്, പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സതീശൻ ചോദിച്ചു. വിഷയത്തിൽ നിയമനടപടിയും സ്വീകരിക്കുമെന്നും, ഈ മാസം 20 ന് സെക്രട്ടറിയേറ്റിന് മുമ്പിൽ കോൺഗ്രസ് പ്രതിഷേധം നടത്തുമെന്നും വി ഡി സതീശൻ പറഞ്ഞു.