മലയാള സിനിമയിലെ തോന്നിവാസങ്ങള്‍ ജനങ്ങള്‍ 'വീട്ടില്‍ കയറ്റിയില്ല'; മസാലകഥകള്‍ അവതരിപ്പിച്ചിട്ടും ചാനലുകള്‍ക്ക് റേറ്റിംഗ് നഷ്ടം; കൂപ്പുകുത്തി വീണ് 24 ന്യൂസും റിപ്പോര്‍ട്ടറും; ഏഷ്യാനെറ്റും ജനവും മുന്നോട്ട്

മലയാള സിനിമയിലെ പീഡനങ്ങളും മയക്കുമരുന്ന ഉപയോഗവും അടക്കമുള്ള പ്രവണതകള്‍ പുറത്തുവിട്ട ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന കഴിഞ്ഞ ആഴ്ച്ച കേരളത്തിലെ ന്യൂസ് ചാനലുകളെ കൈവിട്ട് മലയാളികള്‍. ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ അളവ് കണക്കാക്കുന്ന ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) ഒരു ചാനലുകള്‍ക്കും മുന്നേറ്റം ഉണ്ടാക്കാനായില്ല. റിപ്പോര്‍ട്ടര്‍ അടക്കമുള്ള ചാനലുകളെ പ്രേക്ഷകര്‍ കൂട്ടത്തോടെ കൈവിട്ടുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മലയാള സിനിമയിലെ പീഡനങ്ങള്‍ ജനങ്ങള്‍ സ്വീകരണമുറിയില്‍ നിന്നും ഒഴിവാക്കിയെന്നും, ഇത്തരം വാര്‍ത്തകള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമില്ലെന്നാണ് ടിആര്‍പി വ്യക്തമാക്കുന്നത്.

ഒന്നാം സ്ഥാനത്ത് നിന്ന 24 ന്യൂസിനും രണ്ടാം സ്ഥാനത്ത് നിന്ന റിപ്പോര്‍ട്ടര്‍ ടിവിക്കുമാണ് ബാര്‍ക്കില്‍ വലിയ തിരിച്ചടി ലഭിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവി ടിആര്‍പിയില്‍ മൂക്കുകുത്തി വീണതോടെ ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. 34 ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങില്‍ ഒരു മലയാളം ന്യൂസ് ചാനലിനും മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. പോയിന്റുകള്‍ കുത്തനെ ഇടിഞ്ഞെങ്കിലും ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ന്യൂസ് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ കുത്തക 24 ന്യൂസ് ഇളക്കിയതിന് പിന്നാലെ ബാര്‍ക്കില്‍ വലിയ അത്ഭുതങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 33 ആഴ്ചയിലെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ നിലവില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് ഏഷ്യാനെറ്റ് ന്യൂസ് വീണിരുന്നു. മലയാളം ന്യൂസ് ചാനല്‍ ചരിത്രം തിരുത്തിയാണ് ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ബാര്‍ക്കില്‍ കഴിഞ്ഞ ഒരു മാസമായി മുന്നേറ്റം നടന്നിരിക്കുന്നത്.

31 ആഴ്ചയില്‍ 150 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിനെ 24 ആദ്യം മറികടന്നത്. തുടര്‍ന്ന് 32 ആഴ്ചയില്‍ അത് 165.78 പോയിന്റായി ഉയര്‍ത്താന്‍ 24 ന്യൂസിന് കഴിഞ്ഞിരുന്നു.എന്നാല്‍, ഈ നേട്ടം ബാര്‍ക്കില്‍ 33 ആഴ്ച്ച ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അന്ന് ചാനല്‍ 157 പോയിന്റുമായാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. എന്നാല്‍, ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന കഴിഞ്ഞ ആഴ്ച്ച ടിആര്‍പിയില്‍ 133 പോയിന്റ് നേടാനെ ചാനലിന് സാധിച്ചുള്ളൂ.

33 ആഴ്ചയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണ് ഏഷ്യാനെറ്റ് ഇക്കുറി രണ്ടാം സ്ഥാനത്തേക്ക് തിരിച്ച് എത്തിയിട്ടുണ്ട്. ഒന്നാമത് നില്‍ക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലുമായി ഒരു പോയിന്റിന്റെ മാത്രം വ്യത്യാസമാണ് റിപ്പോര്‍ട്ടറിന് ഉള്ളത്. ഏഷ്യാനെറ്റ് ന്യൂസിന് 31 ആഴ്ചയില്‍ ബാര്‍ക്കില്‍ 147 പോയിന്റും, 32 ആഴ്ചയില്‍ 155 പോയിന്റും നേടി രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. എന്നാല്‍, 33 ആഴ്ചയില്‍ ടിആര്‍പിയില്‍ 148 പോയിന്റുമായി ചാനല്‍ മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച 132 പോയിന്റുമായി ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.

മലയാളത്തിലെ ന്യൂസ് ചാനല്‍ യുദ്ധത്തില്‍ വന്‍കിട മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകളെ റിപ്പോര്‍ട്ടര്‍ ചാനല്‍ വീഴ്ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ആ മുന്നേറ്റം 34 ആഴ്ചയില്‍ കാഴ്ചവെയ്ക്കാന്‍ ചാനലിന് സാധിച്ചില്ല. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ രാജിവെച്ച് ഇറങ്ങിയതിന് പിന്നാലെ ടിആര്‍പിയില്‍ വന്‍ മുന്നേറ്റമാണ് ചാനല്‍ നടത്തുന്നത്. 31 ആഴ്ചയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയ റിപ്പോര്‍ട്ടര്‍ ടിവി 116 പോയിന്റാണ് നേടിയത്. തുടര്‍ന്ന് 32 ആഴ്ചയിലേക്ക് എത്തിയതോടെ 136 പോയിന്റായി അത് ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് 33 ആഴ്ചയില്‍ അത് 149 പോയിന്റായി ഉയര്‍ത്തി ന്യൂസ് ചാനലുകളിലെ രണ്ടാസ്ഥാനമെന്ന നേട്ടം റിപ്പോര്‍ട്ടര്‍ സ്വന്തമാക്കി. എന്നാല്‍, 34 ആഴ്ചയില്‍ ആ നേട്ടം നിലനിര്‍ത്താനാകാതെ ചാനല്‍ മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിക്ക് കഴിഞ്ഞ ആഴ്ച്ച ടിആര്‍പിയില്‍ 111 പോയിന്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇത്തവണയും മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനും ബാര്‍ക്കില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നാലാം സ്ഥാനത്ത് എത്തിയ മനോരമയ്ക്ക് കേവലം 63 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. 51 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് മാതൃഭൂമി ന്യൂസാണ് നിലവിലുള്ളത്.

ആറാം സ്ഥാനത്ത് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ്. 22 പോയിന്റുകള്‍ നേടാനെ കൈരളിക്ക് സാധിച്ചിട്ടുള്ളൂ. സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്ക് ഇക്കുറി ടിആര്‍പിയില്‍ ഒരു സ്ഥാനം ഉയര്‍ത്തി ഏഴാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. 21 പോയിന്റുകള്‍ നേടിയാണ് ജനം ടിആര്‍പി ഉയര്‍ത്തിയത്.

Read more

ഏട്ടാം സ്ഥാനത്ത് ന്യൂസ് 18 മലയാളമാണ്, 19 പോയിന്റുമായി ഇക്കുറി ഏഴാം സ്ഥാനത്ത് നില്‍ക്കുന്നത്. ഏറ്റവും പിന്നില്‍ ജമാ-അത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണാണ്. ഒമ്പതാം സ്ഥാനത്തുള്ള ചാനലിന് ബാര്‍ക്കില്‍ കേവലം 15 പോയിന്റുകള്‍ മാത്രമെ നേടാന്‍ സാധിച്ചിട്ടുള്ളൂ.