ഷിരൂരില്‍ അടുത്തതെന്ത്? പ്രതീക്ഷകള്‍ അവസാനിക്കുന്നു, മാല്‍പെയും നിരാശയില്‍; മുങ്ങിയപ്പോള്‍ കിട്ടിയത് പാറക്കല്ലുകള്‍ മാത്രം

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള ഈശ്വര്‍ മാല്‍പെയുടെ തിരച്ചിലും വിഫലമായി. പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയും രക്ഷാദൗത്യത്തിന് തിരിച്ചടിയായി. രക്ഷാപ്രവര്‍ത്തനം അനശ്ചിതത്വത്തിലായതായി കെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു.

നിലവില്‍ ജില്ലാ ഭരണകൂടത്തിന് പ്ലാന്‍ ബി ഇല്ലെന്നും പരിശോധന കഴിഞ്ഞാല്‍ മുന്നോട്ട് എന്തെന്ന് അറിയില്ലെന്നും കെഎം അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. ഈശ്വര്‍ മാല്‍പെയുടെ പരിശോധനയ്ക്ക് ശേഷം കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പ്ലാന്‍ ബി തീരുമാനിക്കുമെന്നും എംഎല്‍എ പറയുന്നു.

പാറക്കല്ലുകളാണ് മുങ്ങിയപ്പോള്‍ ലഭിച്ചതെന്നും ഇവ നീക്കം ചെയ്യാതെ ട്രക്കിന് സമീപമെത്താന്‍ സാധിക്കില്ലെന്നും ഈശ്വര്‍ മാല്‍പെ പറയുന്നു. നിലവിലെ സാഹചര്യം ഇരു മുഖ്യമന്ത്രിമാരെയും ധരിപ്പിക്കും. ഡൈവിംഗ് സാധ്യമല്ലെന്ന് ഡൈവിംഗ് സംഘവും അറിയിച്ചു. അതിനിടെ, പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു.

യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാറ്റുന്നതില്‍ സംസ്ഥാനം അതൃപ്തി അറിയിച്ചിട്ടുണ്ട്. എടുത്ത തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകുകയാണ്. മീറ്റിങ്ങില്‍ ഒരു കാര്യം പറയുകയും പിറ്റേന്ന് അതില്‍ നിന്നും പുറകോട്ട് പോകുന്നതും ശരിയല്ല. പാന്‍ടൂണ്‍ കൊണ്ടുവരുന്ന കാര്യത്തില്‍ വൈകിട്ട് എടുത്ത തീരുമാനം പിറ്റേന്ന് രാവിലെ മാറ്റി. അതില്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

നിലവിലുള്ള കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. നേവല്‍ ബേസിന്‍ സംവിധാനത്തിലെ കൂടുതല്‍ സാധ്യതകള്‍ ഉണ്ട്. കര്‍ണാടക മന്ത്രിമാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യണം. രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ കുടുംബത്തെ അറിയിക്കണമെന്നും പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.