'2 പേരുകൾ, പ്രായത്തിലും വ്യത്യാസം'; വിവാദ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർക്കെതിരെ വീണ്ടും ആരോപണങ്ങൾ

മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ട്രെയിനി ഓഫീസർ പൂജ ഖേദ്കർക്കെതിരെ വീണ്ടും കൂടുതൽ ആരോപണങ്ങൾ. 2020, 2023 വർഷങ്ങളിലെ പൂജയുടെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അപേക്ഷാ ഫോമിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന ആരോപണമാണ് പുതിയതായി ഉയരുന്നത്. പൂജയുടെ പേരിലും വയസിലും ക്രമക്കേടുണ്ടെന്നാണ് ആരോപണം. അതേസമയം പൂജ ഖേദ്‌കറിനും കുടുംബത്തിനും മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുൻ എംഎൽഎയുമായ പങ്കജ മുണ്ടെയുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

2020-ലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അപേക്ഷാ ഫോമിൽ 30 വയസ്സുള്ള ഡോ. ഖേദ്കർ പൂജ ദീലിപ് റാവു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 2023-ൽ പൂജ തൻ്റെ പേര് മിസ് പൂജ മനോരമ ദിലീപ് ഖേദ്കർ എന്നും പ്രായം 31 ആയും മാറ്റിയെന്നാണ് പുതിയതായി ഉയർന്നിട്ടുള്ള ആരോപണം. അതേസമയം പിതാവ് ദിലീപിന്റെ ഇംഗ്ലീഷ് സ്പെല്ലിങ്ങിലും പൂജ മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ പേരിനൊപ്പമുണ്ടായിരുന്ന ഡോക്ട‌ർ എന്നതും നീക്കം ചെയ്തു.

അതേസമയം പൂജയ്ക്കും കുടുംബത്തിനും മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുൻ എംഎൽഎയുമായ പങ്കജ മുണ്ടെയുമായി ബന്ധമുണ്ടെന്ന ആരോപണവും പുറത്ത് വന്നിട്ടുണ്ട്. 2023 ഒക്ടോബറിൽ പൂജയുടെ അമ്മ മനോരമ ഖേദ്‌കർ പങ്കജയുടെ പിതാവ് ഗോപിനാഥ് മുണ്ടെയുടെ പേരിലുള്ള സന്നദ്ധസംഘടനയ്ക്ക് 12.12 ലക്ഷംരൂപ സംഭാവന നൽകിയിരുന്നുവെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. പങ്കജയുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് സന്നദ്ധ സംഘടന. പൂജയുടെ പിതാവ് ദിലീപ് ഖേദ്‌കറിനും പങ്കജ മുണ്ടെയുമായും കുടുംബവുമായി ബന്ധമുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

മഹാരാഷ്ട്ര കേഡറിലെ 2022 ബാച്ച് സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ്, വ്യാജ പിന്നോക്ക വിഭാഗ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുവെന്നാണ് പൂജയ്‌ക്കെതിരെ നേരത്തെ ഉയർന്ന ആരോപണം. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാർ നിയോഗിച്ച അന്വേഷണ സംഘം പൂജയുടെ നിയമനം സംബന്ധിച്ചും മറ്റ് ആരോപണങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതുൾപ്പെടെയുള്ള അച്ചടക്കലംഘനത്തിന് നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ ഖേദ്കർ.

അതേസമയം പൂജക്കെതിരെ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിൽ കേസ് എടുക്കാനും സാധ്യതയുണ്ട്. വ്യാജ ഒബിസി സർട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് സംബന്ധിച്ചും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. ഇതുവരെ കാഴ്ചപരിമിതി ഉണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ പൂജയ്ക്കായിട്ടുമില്ല. അന്വേഷണത്തിൽ വീഴ്‌ചകൾ കണ്ടെത്തിയാൽ പൂജയെ ജോലിയിൽ നിന്നും പിരിച്ചുവിടാനും സാധ്യതയുണ്ട്.