ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു; പ്രതി ഇപ്പോഴും കാണാമറയത്ത്

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. തിരുവനന്തപുരം പേട്ട പൊലീസ് ആണ് പ്രതിയ്‌ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഒളിവില്‍ തുടരുന്ന പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഐബി ഉദ്യോഗസ്ഥയുടെ പിതാവ് നല്‍കിയ തെളിവുകളുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് സുകാന്തിനെതിരെ പൊലീസ് കേസെടുത്തത്. യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണംചെയ്‌തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. തുടര്‍ന്ന് പ്രതി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ തെളിവുകള്‍ പിതാവ് പൊലീസിന് കൈമാറി.

സുകാന്തിനെതിരെ മേഘയുടെ കുടുംബം മൊഴി നല്‍കിയിരുന്നു. സുകാന്തുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായും വിവാഹാലോചനയുള്‍പ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും ഇയാള്‍ വിമുഖത കാണിക്കുകയായിരുന്നുവെന്നും കുടുംബം മൊഴി നല്‍കിയിട്ടുണ്ട്.

Read more

മാര്‍ച്ച് 24ന് ആയിരുന്നു പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പലതവണകളായി പണം കൈക്കലാക്കിയെന്നാണ് കണ്ടെത്തല്‍. ചെന്നൈയിലും കൊച്ചിയിലും കൊണ്ടുപോയി യുവതിയെ ചൂഷണംചെയ്തതായും യുവതിയെ പരിക്കേല്‍പ്പിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.