ഹത്രസ് അപകടം: ആറ് പേർ അറസ്റ്റിൽ, പിടിയിലായവരിൽ രണ്ട് സ്ത്രീകളും; ഭോലെ ബാബ ഒളിവിൽ

ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിലുണ്ടായ അപകടത്തിൽ 6 പേർ അറസ്റ്റിൽ. ആറ് സംഘാടക സമിതി അംഗങ്ങളാണ് അറസ്‌റ്റിലായത്. പിടിയിലായവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. അതേസമയം ദുരന്തത്തിന് ശേഷം ആൾദൈവം ഭോലെ ബാബ രക്ഷപെട്ട് പോകുന്ന വാഹനത്തിന്റെറെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഭോലെ ബാബ ഒളിവിലാണ്. ഭോലെ ബാബയുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുമെന്ന് അലിഗഡ് ഐ.ജി വ്യക്തമാക്കി.

സത്സംഗിന്റെ സംഘാടകരാണ് അറസ്റ്റിലായവരെന്ന് യുപി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്‌ത ആറുപേരിൽ നാലു പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. അതേസമയം ഹത്രസ് അപകടത്തിൽ ഉത്തർപ്രദേശ് ഗവർണർ ജുഡീഷ്യൽ അന്വേഷണത്തിന് സമിതി രൂപീകരിച്ചിട്ടുണ്ട്. ഗവർണർ ആനന്ദിബെൻ പട്ടേലിൻ്റെ നിർദ്ദേശത്തെ തുടർന്ന് അലഹബാദ് റിട്ട ഹൈക്കോടതി ജസ്റ്റിസ് ബ്രിജേഷ് കുമാർ ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുള്ളത്.

വിരമിച്ച ഐഎഎസ് ഓഫീസർ ഹേമന്ത് റാവുവും വിരമിച്ച ഐപിഎസ് ഓഫീസർ ഭവേഷ് കുമാറും സമിതിയിൽ അംഗങ്ങളായിരിക്കും. രണ്ട് മാസത്തിനകം യുപി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. ആൾക്കൂട്ട നിയന്ത്രണത്തിനായി ജില്ലാ ഭരണകൂടവും പൊലീസും നടത്തിയ ക്രമീകരണങ്ങളും ഉൾപ്പെടെ കേസിൻ്റെ വിവിധ വശങ്ങൾ പരിശോധിക്കും. പ്രതിരോധ നടപടികളും നിർദേശിക്കും.

അതേസമയം കേസിലെ പ്രധാനപ്രതിയായി എഫ്ഐആറിൽ പേരുള്ള ദേവ് പ്രകാശ് മധുകറിനേക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പോലീസ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികൾ ക്രൗഡ് മാനേജ്മെൻ്റിൻ്റെ ചുമതലയുള്ള സന്നദ്ധപ്രവർത്തകരാണെന്ന് പോലീസ് വെളിപ്പെടുത്തി. പരിപാടികളിൽ
ഇവരാണ് ആൾക്കൂട്ടത്തെ പൂർണ്ണമായും നിയന്ത്രിച്ചിരുന്നത്. പൊലീസോ മറ്റു ഭരണകൂട സംവിധാനങ്ങളോ ഇതിൻ്റെ ഭാഗമാകാൻ ഇവർ അനുവദിച്ചിരുന്നില്ലെന്നും അലിഗഢ് ഐജി ശലഭ് മാത്തൂർ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ആൾദൈവം ഭോലെ ബാബയുടെ പ്രാർഥനാസമ്മേളനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ചത്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. അപകടത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.