അരവിന്ദ് കെജ്‌രിവാൾ രാജിവച്ചു; അതിഷി മാർലേന പുതിയ മുഖ്യമന്ത്രി, സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അവകാശ വാദം ഉന്നയിച്ചു

ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് അരവിന്ദ് കെജ്‌രിവാൾ. ലഫ്റ്റനൻ്റ് ഗവ‍ർണറെ നേരിൽ കണ്ട് രാജിക്കത്ത് നൽകിയ കെജ്‌രിവാൾ അവിടെനിന്നും മടങ്ങി. ഇതോടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മാർലേന സ്ഥാനം ഏറ്റെടുക്കും. അതേസമയം സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അതിഷി മാർലേന അവകാശ വാദം ഉന്നയിച്ചു.

ഒപ്പമുണ്ടായിരുന്ന അതിഷി മർലേനയും സൗരഭ് ഭരദ്വാജും ഗോപാൽ റായിയും ലഫ്റ്റനൻ്റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി. തുടർന്നാണ് അതിഷി പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ചത്. പുതിയ സർക്കാരിൽ പ്രധാനപ്പെട്ട വകുപ്പുകൾ ആരൊക്കെ കൈകാര്യം ചെയ്യുമെന്ന ചോദ്യമാണ് പ്രധാനം. രണ്ട് ദിവസത്തിന് ശേഷം ദില്ലിയിൽ എഎപി ബഹുജന റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് അതിഷി മർലേനയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. കെജ്‌രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡൽഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ്‌ അതിഷി.

ഇന്നലെ കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിലാണ് പുതിയ മുഖ്യമന്ത്രിക്കായി എഎപി ചർച്ച നടത്തിയത്. ഇന്ന് രാവിലെ ചേർന്ന എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഈ മാസം 26,27 തീയതികളിലായി ദില്ലി നിയമസഭ സമ്മേളനം ചേരും. ഇതിൽ പുതിയ മുഖ്യമന്ത്രിയും സർക്കാരും ഭൂരിപക്ഷം തെളിയിക്കും. അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന പ്രമേയം കെജ്‌രിവാളാണ് യോഗത്തില്‍ അവതരിപ്പിച്ചത്.  എംഎല്‍എമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാൽ റായ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.