'മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു'; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്, ആരോപണങ്ങൾ വ്യാജമെന്ന് സിസ്റ്റർ

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്. ഛത്തീസ്ഗഡിലെ കുങ്കുരിയില്‍ കോട്ടയം സ്വദേശി സിസ്റ്റര്‍ ബിന്‍സിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഛത്തീസ്ഗഡിലെ ക്രിസ്ത്യന്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലായ ബിന്‍സി വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.

ബിന്‍സി ജോസഫിനെതിരെ ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ 299, 351 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാഷ്പൂര്‍ ജില്ലയിലെ കുങ്കുരി ടൗണിലെ ഹോളിക്രോസ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലാണ് സിസ്റ്റര്‍ ബിന്‍സി ജോസഫ്. എന്നാൽ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് ബിന്‍സി ജോസഫ് പറയുന്നു.

അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ പരാതിക്കാരി ജനുവരി മുതൽ പഠനത്തിൽ നിന്നും ഹോസ്പിറ്റൽ ജോലികളിൽ നിന്നും വിട്ട് നിൽക്കുകയാണ്. ആവശ്യമായ ഹാജർ ഇല്ലാത്തതിനാൽ കോഴ്സ് സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ച് കോളേജിൽ നിന്ന് നോട്ടിസുകൾ നൽകിയിരുന്നു. ഈ ഘട്ടത്തിലാണ് പെണ്‍കുട്ടി ജില്ലാ കലക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും തന്നെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാന്‍ പ്രിന്‍സിപ്പല്‍ ബിന്‍സി സമ്മര്‍ദം ചെലുത്തുന്നു എന്ന് കാണിച്ച് ഈ മാസം രണ്ടിന് പരാതി നല്‍കിയത്.

Read more