തലസ്ഥാനം കരുത്താര്‍ന്ന സ്ത്രീ കരങ്ങളിലേല്‍പ്പിച്ച് ബിജെപി; രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

രാജ്യ തലസ്ഥാനം കരുത്താര്‍ന്ന സ്ത്രീ കരങ്ങളിലേല്‍പ്പിച്ച് ബിജെപി. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ന്ന അനശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് രേഖ ഗുപ്തയെ ഡല്‍ഹി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും ഡല്‍ഹി നിയമസഭ സ്പീക്കര്‍.

ഷാലിമാര്‍ബാഗ് മണ്ഡലത്തില്‍ 29595 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച രേഖ ഗുപ്ത മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റാണ്. 27 വര്‍ഷത്തിന് ശേഷമാണ് ബിജെപി ദില്ലിയില്‍ ഭരണം പിടിച്ചെടുക്കുന്നത്. ഇത്തവണയും വനിതാ മുഖ്യമന്ത്രിയെയാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1998ല്‍ സുഷമാ സ്വരാജ് മുഖ്യമന്ത്രിയായിരുന്നു. 70 അംഗ നിയമസഭയില്‍ 48 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 5,78,486 വോട്ടുകളുടെ ചരിത്ര വിജയമാണ് പര്‍വേശ് വര്‍മ്മ മുന്‍പ് നേടിയിട്ടുള്ളത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ ആയിരിക്കും ബിജെപി നിയോഗിക്കുക എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിനിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് ബിജെപിയുടെ പ്രഖ്യാപനം. വോട്ടെണ്ണലിന് ശേഷം പതിനൊന്നാം നാളാണ് ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്.

Read more

നാളെ രാവിലെ 10 മണിക്കാണ് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങുക. പന്ത്രണ്ട് മണിക്ക് ഗവര്‍ണര്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലി കൊടുക്കും. വികസിത ദില്ലിയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ചടങ്ങ്. വികസിത് ഡല്‍ഹി ശപഥ് സമാരോഹ് എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്.