'ഖാര്‍ഗെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റ്'; അധീറിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ബംഗാള്‍ ഘടകം; കടുത്ത നടപടിയെന്ന് കെസി വേണുഗോപാല്‍

പശ്ചിമ ബംഗാളില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിക്ക് പിന്തുണ പ്രഖ്യാപിച്ച അനുയായികള്‍ക്കാണ് താക്കീത് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മമതക്കെതിരെ ആഞ്ഞടിച്ച അധീര്‍ രഞ്ജന്‍ ചൗധരിക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ താക്കീത് നല്‍കിയിരുന്നു. തൊട്ടുപിന്നാലെ കൊല്‍ക്കത്തയിലെ പാര്‍ട്ടി ഓഫീസിന് പുറത്തുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചിത്രങ്ങള്‍ അടങ്ങിയ ബാനറുകള്‍ പ്രവര്‍ത്തകര്‍ തന്നെ നശിപ്പിച്ചു.

ഇത്തരം നടപടികള്‍ ഒരിക്കലുംവെച്ചുപൊറുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പറഞ്ഞു. ഇത്തരം ഗുരുതരമായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പരസ്യമായ ധിക്കാരപരവും അച്ചടക്കരാഹിത്യവുമുള്ള നടപടി കോണ്‍ഗ്രസ് വെച്ചുപൊറുപ്പിക്കില്ല.

ഈ പ്രവൃത്തികളെക്കുറിച്ച് വസ്തുതാപരമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചുവെന്ന് വേണുഗോപാല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Read more

ഖാര്‍ഗെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റാണെന്ന ബോര്‍ഡുകളും കൊല്‍ക്കത്തയിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.