ബിബിസിയെ പിഴയിട്ട് പിഴിഞ്ഞ് ഇഡി; ഫെമ ലംഘനത്തിന് 3.44 കോടി പിഴ; മൂന്ന് ഡയറക്ടര്‍മാര്‍ 1.44 കോടി അടയ്ക്കണം; 2021 മുതല്‍ ഓരോ ദിനവും 5000 രൂപ അധികം നല്‍കണം

ബ്രിട്ടീഷ് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ ഇന്ത്യന്‍ വിഭാഗമായിരുന്ന ബിബിസി ഇന്ത്യയ്ക്ക് കോടികളുടെ പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്ത്യയുടെ വിദേശ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനത്തിനാണ് ബിബിസി. ഇന്ത്യയ്ക്കും അതിന്റെ ഡയറക്ടര്‍മാര്‍ക്കും പിഴയിട്ടത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്നും ഇഡി വ്യക്തമാക്കി.

2021 ഒക്ടോബര്‍ 15 മുതല്‍ ഓരോ ദിവസവും 5000 രൂപ എന്ന കണക്കിനാണ് ബിബിസി ഇന്ത്യയ്ക്ക് പിഴയിടുന്നതെന്നും ഇഡി വ്യക്തമാക്കി. 3,44,48,850 രൂപയാണ് ബിബിസി പിഴയായി അടക്കേണ്ടത്.

ഡയറക്ടര്‍മാരായിരുന്ന ഗിലെസ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്കും ഇ.ഡി. പിഴയിട്ടിട്ടുണ്ട്. ഓരോരുത്തര്‍ക്കും 1,14,82,950 രൂപ വീതമാണ് പിഴയിട്ടത്. നിയമലംഘനം നടന്ന കാലയളവില്‍ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നവര്‍ എന്ന നിലയ്ക്കാണ് ഇവര്‍ക്ക് പിഴയിട്ടത്.

നേരത്തെ, ബിബിസിക്കെതിരെ ഫെമ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെ ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ നടന്ന ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Read more

ഇന്ത്യയിലെ പ്രവര്‍ത്തനം വഴി ഉണ്ടാക്കുന്ന വരുമാനത്തിന് നിയമാനുസൃതം നല്‍കേണ്ട നികുതി അടക്കാത്തതിന് പലതവണ നോട്ടീസ് നല്‍കിയിട്ടും ബി.ബി.സി അവഗണിച്ചെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം, ബിബിസി ഓഫീസുകളിലെ ആദായ വകുപ്പിന്റെ നികുതി നടപടികളോട് പ്രതികരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.