ലോക്സഭയുടെ ആദ്യ സമ്മേളനം 24 മുതൽ; സ്പീക്കർ തിരഞ്ഞെടുപ്പിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കി രാജ്യം, പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24ന് ആരംഭിക്കും. ജൂലൈ മൂന്ന് വരെയാണ് സമ്മേളനം നടക്കുക. എട്ട് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ ആദ്യ മൂന്ന് ദിവസങ്ങളിൽ പുതിയ എംപിമാരുടെ സത്യപ്രതിജ്ഞയും സ്പീക്കർ തിരഞ്ഞെടുപ്പും നടക്കും. അതേസമയം ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ രാജ്യസഭ സമ്മേളനവും നടക്കും.

രാജ്യസഭയുടെ 264ാമത് സമ്മേളനമാണ് ഈ മാസം 27 മുതൽ ജൂലൈ 3 വരെ നടക്കുക. ജൂൺ 27ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. മൂന്നാം മോദി സർക്കാരിൻ്റെ അടുത്ത അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കും.

ലോക്സഭ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുന്നതും ആദ്യ സമ്മേളനത്തിലാണ്. രാഹുൽ ഗാന്ധി ലോക്സഭ പ്രതിപക്ഷ നേതാവാകും എന്നാണ് കോൺഗ്രസിലെ തീരുമാനം. 2014, 2019 ലോക്സഭകളെ അപേക്ഷിച്ച് പ്രതിപക്ഷത്തിന് 234 എംപിമാരുടെ പിന്തുണയുള്ള സഭയാണ് ഇത്തവണത്തേത്. അതേസമയം ലോക്സഭ സ്പീക്കർ സ്ഥാനത്ത് ആര് എത്തും എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം. ജെഡിയു, ടിഡിപി പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സ്പീക്കർ സ്ഥാനം ബിജെപി തന്നെ നിലനിർത്താനാണ് സാധ്യത.

Read more