ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നെങ്കില്‍ ഐഎംഎഫില്‍ നിന്നും കടമെടുക്കുന്നതിലും വലിയ തുക ഇന്ത്യ നല്‍കുമായിരുന്നു; പാക്കിസ്ഥാനോട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

ഇന്ത്യയുമായി നല്ല ബന്ധം പാകിസ്താന്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫില്‍) നിന്ന് ആവശ്യപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ തുക പാകിസ്താന് സഹായമായി നല്‍കുമായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സ്വന്തം മണ്ണില്‍ തീവ്രവാദ ഫാക്ടറികള്‍ തുടങ്ങാനാണ് അവര്‍ മറ്റുരാജ്യങ്ങളില്‍നിന്ന് സാമ്പത്തിക സഹായം തേടുന്നതെന്നും മന്ത്രി പറഞ്ഞു.

90,000 കോടിയുടെ പാക്കേജാണ് ജമ്മു കശ്മീരിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷം പ്രഖ്യാപിച്ചത്. ഐഎംഎഫില്‍നിന്ന് പാകിസ്താന്‍ ആവശ്യപ്പെടുന്നതിനെക്കാള്‍ ഉയര്‍ന്ന തുകയാണിതെന്ന് രാജ്നാഥ് സിങ്ങ് വ്യക്തമാക്കി. പാകിസ്താനികളായ സുഹൃത്തുക്കളെ നിങ്ങള്‍ എന്തിനാണ് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത്. അല്ലായിരുന്നുവെങ്കില്‍ ഐ.എം.എഫ് നല്‍കുന്നതിനെക്കാള്‍ ഉയര്‍ന്ന തുക ഇന്ത്യ നല്‍കുമായിരുന്നുവെന്ന് അദേഹം പറഞ്ഞു.

കശ്മീരിന്റെ വികസനത്തിനായാണ് കേന്ദ്ര സര്‍ക്കാര്‍ വന്‍തുക നല്‍കുന്നത്. എന്നാല്‍ പാകിസ്താന് ലഭിക്കുന്ന തുക അവര്‍ ദുര്‍വിനിയോഗം ചെയ്യുന്നു.

മുതിര്‍ന്ന ബിജെപി നേതാക്കളായ അടല്‍ ബിഹാരി വാജ്പേയി, എല്‍ കെ അദ്വാനി എന്നിവരും പ്രതിപക്ഷ നേതാക്കളായിരുന്നു, എന്നാല്‍ അവര്‍ ഒരിക്കലും മറ്റ് രാജ്യങ്ങളില്‍ സ്വന്തം രാജ്യത്തിന്റെ പ്രശസ്തി തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല.

സിഖ് സമുദായത്തെക്കുറിച്ച് യുഎസില്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളെ പരാമര്‍ശിക്കുകയായിരുന്നു കേന്ദ്രമന്ത്രി. അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രതിരോധമന്ത്രി ആരോപിച്ചു.