അവരും മനുഷ്യര്‍, അധിക്ഷേപവും അപമാനവും അംഗീകരിക്കാനാവില്ല; വിമാനത്തിലെ 'സാന്‍വിച്ച് കലാപത്തില്‍' എയര്‍ ഹോസ്റ്റസിനെ പിന്തുണച്ച് ജെറ്റ് എയര്‍വേസ്

ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ വിവാദ സംഭവത്തില്‍ എയര്‍ ഹോസ്റ്റസിനെ പിന്തുണച്ച് ജെറ്റ് എയര്‍വേസ് സി.ഇ.ഒ സഞ്ജീവ് കപൂര്‍. എയര്‍ഹോസ്റ്റസുമാരും മനുഷ്യരാണെന്നും അധിക്ഷേപവും അപമാനവും ഒരിക്കലും അംഗീകരിക്കില്ലെന്നും അദേഹം വ്യക്തമാക്കി.

ഡിസംബര്‍ 16 ന് ഇസ്താംബൂളില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ 6ഇ 12 വിമാനത്തിലാണ് വിവാദസംഭവങ്ങള്‍ അരങ്ങേറിയത്. യാത്രക്കാരന്‍  അപമര്യാദയായി സംസാരിച്ചയാളോട് എയര്‍ഹോസ്റ്റസ് പൊട്ടിത്തെറിച്ചത്. ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ലെന്നും വിമാനത്തിലെ ജീവനക്കാരിയാണെന്നും എയര്‍ഹോസ്റ്റസ് പറയുന്ന വീഡിയോ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു.

എയര്‍ഹോസ്റ്റസും യാത്രക്കാരനും തമ്മിലുള്ള രൂക്ഷമായ വാക്കുതര്‍ക്കമാണ് വിഡിയോയിലുള്ളത്. യാത്രക്കാരന്‍ ജീവനക്കാരോട് പരുഷമായി സംസാരിച്ചുവെന്നും ഇത് ഒരു എയര്‍ഹോസ്റ്റസിനെ കരയിച്ചുവെന്നും ക്രൂ അംഗം വിഡിയോയില്‍ പറയുന്നുണ്ട്. ‘നിങ്ങള്‍ എനിക്ക് നേരെ വിരല്‍ ചൂണ്ടി എന്നോട് ആക്രോശിക്കുന്നു. നിങ്ങള്‍ കാരണം എന്റെ കൂടെള്ള ജോലിക്കാര്‍ കരഞ്ഞു. ദയവായി മനസിലാക്കുക, ഇവിടെ നിങ്ങള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മാത്രമേ ലഭ്യമാകൂ.. അത് മാത്രമേ ഞങ്ങള്‍ക്ക് വിളമ്പാന്‍ കഴിയൂ..

.’ എന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞുതീരുംമുമ്പ് യാത്രക്കാരന്‍ വീണ്ടും അവള്‍ക്കെതിരെ ദേഷ്യപ്പെട്ട് സംസാരിച്ചു. ‘നീ എന്തിനാണ് അലറുന്നത്?’ എന്നായിരുന്നു അയാളുടെ ചോദ്യം. നിങ്ങള്‍ ഞങ്ങളോട് ആക്രോശിക്കുന്നതിനാലാണെന്ന് എയര്‍ഹോസ്റ്റസ് മറുപടി പറയുന്നുണ്ട്. ഇതിനിടെ സഹപ്രവര്‍ത്തക ഇടപെട്ട് എയര്‍ഹോസ്റ്റസിനെ ശാന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യാത്രക്കാരനും എയര്‍ഹോസ്റ്റസും പരസ്പരം വാഗ്വാദം തുടര്‍ന്നു.

‘ക്ഷമിക്കണം, ജോലിക്കാരോട് ഇങ്ങനെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. നിങ്ങള്‍ പറഞ്ഞതെല്ലാം ഞാന്‍ ആദരവോടെയും ശാന്തമായും കേട്ടിരുന്നു. തിരിച്ച് നിങ്ങളും ജോലിക്കാരോട് ബഹുമാനം കാണിക്കണം’ എന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞു. ‘എവിടെയാണ് ഞാന്‍ ജോലിക്കാരെ അനാദരിച്ചത്?’ എന്നായി യാത്രക്കാരന്‍.

‘പിന്നെ താന്‍ ആക്രോശിച്ചതും വിരല്‍ചൂണ്ടിയതും എന്താണെന്ന്’ എയര്‍ഹോസ്റ്റസ് ചോദിച്ചപ്പോള്‍ ‘നീയാണ് ആക്രോശിച്ചത്. വായടക്കൂ’ എന്നായിരുന്നു അയാളുടെ മറുപടി. ‘നീ വായടക്കൂ, ഞാന്‍ കമ്പനിയിലെ ജീവനക്കാരിയാണ്. തനിക്ക് ഇങ്ങനെ സംസാരിക്കാന്‍ അര്‍ഹതയില്ല’ എന്ന് ജീവനക്കാരി തിരിച്ചടിച്ചു. ‘നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമേ വിളമ്പാന്‍ പറ്റൂ. നിങ്ങളുടെ ബോര്‍ഡിങ് പാസില്‍ സാന്‍വിച്ചാണ് ഓര്‍ഡര്‍ ചെയ്തതായി കാണുന്നത്’ -എന്ന് എയര്‍ ഹോസ്റ്റസ് പറയുന്നത് വീഡിയോയില്‍ ദൃശ്യമാണ്.

ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് വിശദീകരണവുമായി ജെറ്റ് എയര്‍വേസ് സി.ഇ.ഒ സഞ്ജീവ് കപൂര്‍ രംഗത്തെത്തിയത്. വിമാന ജോലിക്കാരും മനുഷ്യരാണ്. ഇന്‍ഡിഗോ ജീവനക്കാരി ഇങ്ങനെ പൊട്ടിത്തെറിക്കണമെങ്കില്‍ ഒരുപാട് സമയമെടുത്തിരിക്കണം. വര്‍ഷങ്ങളായി, ഫ്‌ലൈറ്റുകളില്‍ ജീവനക്കാരെ ‘വേലക്കാര്‍’ എന്നും അതിനേക്കാള്‍ മോശമായും വിളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മര്‍ദിക്കുകയും അപമാനിക്കുകയും വരെ ചെയ്യാറുണ്ട്. അവള്‍ നേരിട്ട സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുന്നെ് സഞ്ജീവ് കപൂന്റെ ട്വീറ്റില്‍ വ്യക്തമാക്കി.