കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: പ്രതിഷേധം ശക്തം; കര്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡ് അടിച്ചുതകര്‍ത്തു, പൊലീസ് വാഹനം തകര്‍ത്തു

കൊല്‍ക്കത്തയിൽ പി ജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. കര്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡ് അടിച്ചുതകര്‍ത്തു. അക്രമത്തില്‍ രണ്ട് പൊലീസ് വാഹനം തകര്‍ത്തു, ഒരു ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. രാത്രികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കണം എന്ന ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. കൊല്ലപ്പെട്ട ട്രെയിനി ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയായിരുന്നു.

അര്‍ധരാത്രിയായിരുന്നു പ്രതിഷേധം അക്രമാസക്തമായത്. സ്ത്രീകൾ അർദ്ധരാത്രി നടത്തിയ പ്രതിഷേധത്തിനിടയിലാണ് സംഭവം. പ്രതിഷേധക്കാരുടെ വേഷത്തിൽ ഒരു സംഘം ആളുകൾ ആശുപത്രി വളപ്പിൽ കയറി സ്വത്ത് നശിപ്പിക്കുകയും പോലീസുകാർക്ക് നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജും പ്രയോഗിച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അര്‍ധരാത്രിയോടെ നിരവധി പേരാണ് ആശുപത്രി പരിസരത്ത് തമ്പടിച്ചത്.

അതേസമയം കൊല്‍ക്കത്ത പൊലീസ് മേധാവി വിനീത് ഗോയല്‍ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തി. മാധ്യമങ്ങള്‍ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നായിരുന്നു ആരോപണം. മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണമാണ് ഇന്ന് ഇവിടെ അരങ്ങേറിയ സംഭവങ്ങളുടെയെല്ലാം അടിസ്ഥാനമെന്ന് വിനീത് ഗോയല്‍ ആരോപിച്ചു. മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം കാരണം ജനങ്ങള്‍ക്ക് കൊല്‍ക്കത്ത പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദം പൊലീസിനുമേലുണ്ടെന്നും വിനീത് ഗോയല്‍ ആരോപിച്ചു.