മാധവി ബുച്ചിനെതിരെ അന്വേഷണം വേണം; സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് അഭിഭാഷകന്‍

സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മാധവി ബുച്ചിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാല്‍ തിവാരിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

മാധവി ബുച്ചിന് അദാനിയുടെ വിദേശത്തെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നായിരുന്നു വിവാദ റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പില്‍ അന്വേഷണം പുരോഗമിക്കുമ്പോഴായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. 2017ല്‍ ആയിരുന്നു മാധവി ബുച്ച് സെബിയിലേക്കെത്തുന്നത്. തുടര്‍ന്ന് ഇവരുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ട് ധവാല്‍ ബുച്ചിന്റെ മാത്രം പേരിലേക്ക് മാറ്റാനായി ഇമെയില്‍ അയച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

Read more

ഷോര്‍ട്ട് സെല്ലിംഗ് കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണി തകരുമെന്ന് വ്യാപക പ്രചരണം നടന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടടുത്ത ദിവസം ഓഹരി വിപണിയില്‍ അദാനിയുടെ കമ്പനികള്‍ക്ക് മാത്രമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്.