ലിവ് ഇന്‍ ബന്ധങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങളും വേശ്യാവൃത്തിയും വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുവെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിലെ ജസ്റ്റിസ് സുബോധ് അഭ്യങ്കറിന്റേതാണ് നിരീക്ഷണം. യുതിയെ ബലാത്സംഗം ചെയ്ത കേസില്‍ 25കാരനായ പങ്കാളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു പ്രതികരണം.
പങ്കാളി പീഡിപ്പിച്ചുവെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അടുത്ത കാലത്തായി ലിവ് ഇന്‍ ബന്ധങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഇത്തരം ബന്ധങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം കൂടി വരുന്നതായി കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 21 ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും, അന്തസ്സിനും സ്വകാര്യതയ്ക്കുമുള്ള അവകാശം ഉള്‍പ്പടെ ഉറപ്പുനല്‍കുന്നു. ലിവ് ഇന്‍ ബന്ധങ്ങളും ഈ ആര്‍ട്ടിക്കിളിന്റെ പരിധിയിലാണ് വരുന്നത്. എന്നാല്‍ ഈ സ്വാതന്ത്യം ചൂഷണം ചെയ്യപ്പെടുന്നുണ്ട്. സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു. ഇത്തരം പരാതികള്‍ ഇന്ത്യന്‍ ജനതയുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നു എന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്.
ഇത്തരം ബന്ധങ്ങള്‍ക്ക് അതിന്റേതായ പരിമിതികള്‍ ഉണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ അധികാരം സ്ഥാപിക്കാന്‍ പങ്കാളികള്‍ക്ക് അവകാശമില്ല. പരാതിക്കാരിയായ സ്ത്രീ രണ്ടുതവണയില്‍ കൂടുതല്‍ ഗര്‍ഭിണിയായെന്നും യുവാവിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഗര്‍ഭം അലസിപ്പിച്ചതായും കേസ് ഡയറിയും രേഖകളും വ്യക്തമാക്കുന്നുണ്ട്.
Read more
ബന്ധം വേര്‍പെടുത്തി മറ്റൊരു വിവാഹത്തിന് തയ്യാറായ യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. താന്‍ ആത്മഹത്യ ചെയ്യുമെന്നും അതിന് ഉത്തരവാദി നിങ്ങള്‍ കൂടി ആയിരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പ്രതിശ്രുത വരനും അയച്ചു. തുടര്‍ന്ന് യുവതിയുടെ വിവാഹം മുടങ്ങിയെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അമിത് സിംഗ് സിസോദിയയാണ് ഹാജരായത്.