നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രാലയം; തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

2024-ലെ നീറ്റ് യുജി കൗൺസിലിംഗ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്ത്. കൗൺസിലിംഗ് തിയതി മാറ്റിവച്ചെന്ന വാർത്തകൾക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കൗൺസിലിഗ് നടത്തില്ലെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ട്.

ഇന്നായിരുന്നു കൗൺസിലിങ് ആരംഭിക്കേണ്ടിയിരുന്നതെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. പുതുക്കിയ തീയതി സുപ്രീം കോടതി ഹിയറിംഗിന് ശേഷം പ്രഖ്യാപിക്കുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതിനെ തള്ളിയാണ് ആരോഗ്യ മന്ത്രാലയം ഇപ്പോൾ രംഗത്തെത്തിയത്. കൗൺസിലിംഗ് ഇന്ന് തുടങ്ങുമെന്നത് അഭ്യൂഹം മാത്രമായിരുന്നുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൗൺസിലിംഗ് മാറ്റി എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

15 ശതമാനം അഖിലേന്ത്യാ ക്വാട്ടയ്ക്കുള്ള നീറ്റ് കൗൺസലിംഗ് നടത്തുന്നത് മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി/ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഇന്ത്യാ ഗവൺമെൻ്റ് എന്നിവർ ചേർന്നാണ്. നീറ്റ് യുജി പരീക്ഷയിൽ 50-ാം ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ ജനറൽ വിഭാഗക്കാർക്ക് നീറ്റ് അഖിലേന്ത്യാ കൗൺസിലിംഗിൽ പങ്കെടുക്കാൻ അർഹതയുണ്ട്.

നീറ്റ് യുജി പരീക്ഷ പാസായ വിദ്യാർത്ഥികൾ ആദ്യം കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് ശേഷം, വിദ്യാർത്ഥി ഫീസ് അടച്ച് ചോയ്‌സുകൾ പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്ത് അലോട്ട് ചെയ്ത ഇൻസ്റ്റിറ്റ്യൂട്ടിൽ റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ടിംഗിന് ആവശ്യമായ രേഖകളുടെ ലിസ്റ്റ് ഉൾപ്പെടെ പൂർണ്ണമായ കൗൺസിലിംഗ് ഷെഡ്യൂൾ എംസിസി പുറത്തിറക്കും. സ്‌ട്രേ വേക്കൻസി റൗണ്ടുകളും മോപ്പ്-അപ്പ് റൗണ്ടുകളും ഉൾപ്പെടെ ഒന്നിലധികം റൗണ്ടുകളിലായാണ് കൗൺസിലിംഗ് നടക്കുക.