കോളറ വീണ്ടും: കാരയ്ക്കലിൽ രണ്ട് മരണം, ആയിരം പേർ‍ ചികിത്സയിൽ

കോളറ  പടർന്ന് പിടിച്ചതോടെ പുതുച്ചേരിയിലെ കാരയ്ക്കലിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര ഭരണ പ്രേദേശമായ പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലാണ് കോളറ രോ​ഗം പടർന്നു പിടിക്കുന്നത്. കഴിഞ്ഞ 15 ദിവസത്തിനിടെ ആയിരത്തിലേറെ പേരാണു ചികിത്സ തേടിയത്. സ്ഥിതി ആശങ്കാജനകമായതോടെ കാരയ്ക്കലിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്കൂളുകൾക്കു 3 ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.  തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയോടു ചേർന്നു കിടക്കുന്ന പ്രദേശമാണു കാരയ്ക്കൽ. ഛർദിയും, വയറിളക്കം എന്നിവയെ തുടർന്ന് നിരവധി പേരാണ്  സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്.  തുടർന്നു നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് കോളറ സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ‌ ആയിരത്തി ഒരുന്നൂറ്റി എഴുപത്തിയേഴു പേർക്കിവിടെ കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.

ശുദ്ധജലം മലിനമായതാണു കോളറ പടരാൻ കാരണമെന്നാണു വിവരം. കാവേരി നദിയിൽ നിന്നാണു കാരയ്ക്കലിലേക്കു ശുദ്ധജലമെത്തുന്നത്.   നദിയിൽ നിന്നുള്ള വെള്ളത്തിൽ ശുചിമുറി മാലിന്യങ്ങളടക്കമുള്ളവ കലർന്നിട്ടുണ്ടെന്ന് അധികൃതർ സ്ഥീകരിച്ചു. എല്ലാ കുടിവെള്ള പദ്ധതികളും പരിശോധിക്കാനും, പുതുച്ചേരിയിലെ മുഴുവൻ ആരോഗ്യ സംവിധാനങ്ങളും കാരയ്ക്കലിൽ കേന്ദ്രീകരിക്കാൻ ലഫ്റ്റനന്റ് ഗവർണർ ഉത്തരവിട്ടിട്ടുണ്ട്.

ജനങ്ങളോട് തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളു വെന്ന് ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. പേടിക്കേണ്ട സാഹചര്യമില്ലെന്നും കുടിവെള്ളം ശുദ്ധീകരിക്കുന്നത് അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ പിന്തുടരണമെന്നും  പുതുച്ചേരി ആരോഗ്യ വകുപ്പി നിർദേശം നൽകി.