വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ ക്ലാസ് റൂമിന്റെ ചുവരില്‍ ചാണകം പൂശി പ്രിന്‍സിപ്പല്‍; ഉന്നത പദവി കിട്ടാനുളള ഏക വഴിയെന്ന് പരിഹാസം

വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ കോളേജ് ക്ലാസ് റൂമിന്റെ ചുവരില്‍ ചാണകം പൂശിയ പ്രിന്‍സിപ്പലിന് സൈബറിടങ്ങളില്‍ രൂക്ഷ വിമര്‍ശനം. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ലക്ഷ്മിഭായ് കോളേജിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

കോളേജ് പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സലയാണ് ക്ലാസ്മുറിയുടെ ചുമരുകളില്‍ ചാണകം പുരട്ടിയത്. പ്രിന്‍സിപ്പല്‍ കസേരയില്‍ കയറി നിന്ന് ചുമരുകളില്‍ ചാണകം തേക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. പ്രിന്‍സിപ്പല്‍ തന്നെയാണ് കോളേജിലെ അധ്യാപകര്‍ക്കായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ പങ്കുവെച്ചത്.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചൂടിനെ പ്രതിരോധിക്കുന്നതിനായി ചാണകം ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ ഫാന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറിയില്‍ ഇതിന്റെ ആവശ്യകതയെയാണ് സൈബറിടങ്ങള്‍ ചോദ്യം ചെയ്യുന്നത്. അതേസമയം അധ്യാപകരുടെ ഭാഗത്ത് നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ആര്‍എസ്എസിലും ബിജെപിയിലും ഉന്നത പദവി കിട്ടാനുളള ഏക വഴിയാണ് പ്രിന്‍സിപ്പലിന്റേതെന്ന് എന്‍എസ്യുഐ വിമര്‍ശിച്ചു. ഗവേഷണത്തിന്റെ ഭാഗമായാണ് ചാണകം പുരട്ടിയതെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.