മുഖ്യമന്ത്രി യോഗിയുടെ വസതിക്കു താഴെ ശിവലിംഗമുണ്ട്; ഉടന്‍ കുഴിച്ച് പുറത്തെടുക്കണം; സംഭാലില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് താഴെയും ഒരു ശിവലിംഗം ഉണ്ടെന്നു താന്‍ വിശ്വസിക്കുന്നതായും അവിടെയും ഖനനം നടത്തണമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ പരിഹസിച്ചുകൊണ്ടാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

ശിവലിംഗം അവിടെ ഉണ്ടെന്നു ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എല്ലാവരും ഖനനത്തിന് തയാറാകണം. മാധ്യമങ്ങള്‍ ആദ്യം പോകണം. അതിനുശേഷം ഞങ്ങളും വരും അഖിലേഷ് യാദവ് പറഞ്ഞു. സംഭാല്‍ ജില്ലയില്‍ നടക്കുന്ന ഉത്ഖനന പ്രവര്‍ത്തനങ്ങള്‍ ഒമ്പതു ദിവസം പിന്നിട്ട സാഹചര്യത്തില്‍ അദേഹം ഇക്കാര്യം പറഞ്ഞത്.

സംഭാലില്‍ നടത്തിയ സര്‍വേയില്‍ ക്ഷേത്രവും കിണറും കണ്ടെത്തിയതിനു പിന്നാലെയാണു ഖനനം തുടങ്ങിയത്. അതേ പ്രദേശത്ത് പുരാതനമായ ഒരു ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉത്തരത്തില്‍ സര്‍വേ ഇനിയും തുടരും. കുഴിച്ച് കുഴിച്ച് ഒരിക്കല്‍ സ്വന്തം സര്‍ക്കാറിന്റെ അടിവേര് ഇളക്കിയാകും ഇതിന്റെ അവസാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

സംഭല്‍ ശാഹി മസ്ജിദില്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് ജനുവരി ആദ്യം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കോടതി നിയോഗിച്ച കമീഷണര്‍ അഡ്വ. രമേശ് സിങ് രാഘവ് അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് അന്തിമ ഘട്ടത്തിലാണെന്നും ജനുവരി രണ്ടിനോ മൂന്നിനോ സമര്‍പ്പിക്കുമെന്നും അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കി. നവംബര്‍ 19 നാണ് സംഭല്‍ ശാഹി മസ്ജിദില്‍ അഡ്വക്കറ്റ് കമീഷണറുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്. മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഹിന്ദുക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന് അവകാശപ്പെട്ട് ഹിന്ദു വിഭാഗം നല്‍കിയ ഹരജിയെ തുടര്‍ന്നായിരുന്നു നടപടി.