തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാൻ? സഹായിച്ചവരെ കണ്ടെത്താൻ എൻഐഎ, ഒരാള്‍ കസ്റ്റഡിയിൽ

തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാൻ എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്കി എന്നത് അന്വേഷിച്ച് എൻഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് താൻ കൊച്ചിയിൽ എത്തിയതെന്ന് റാണ പറഞ്ഞതായി സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം റാണയെയും ഹെഡ്ലിലേയും ഇന്ത്യയിൽ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തു.

റാണയുടെ നിർദ്ദേശപ്രകാരമാണ് ഹെഡ്ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാളുടെ മൊഴി. റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. അതേസമയം, എഫ് ബി ഐ റെക്കോഡ് ചെയ്ത ഫോൺ കോളുകൾ എൻഐഎക്ക് കൈമാറി. അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്തെത്തി. ഭീകരവിരുദ്ധ നീക്കങ്ങളിൽ ഇത് നിർണ്ണായ ചുവടെന്ന് എസ് ജയശങ്കർ പറഞ്ഞു.

മുംബൈ ഭീകരാക്രമണ കേസിൽ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്. ഇന്നലെ മൂന്നുമണിക്കൂർ മാത്രമാണ് റാണയെ ചോദ്യം ചെയ്തതെന്നാണ് വിവരം.ചോദ്യം ചെയ്യലിൽ പല കാര്യങ്ങളോടും വ്യക്തമായ പ്രതികരണം റാണ നൽകുന്നില്ല. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ് റാണ തുടരുന്നത്. 2005 മുതൽ മുംബൈയിൽ ഭീകരാക്രമണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ റാണയടക്കം പ്രതികൾ തുടങ്ങിയന്നാണ് എൻഐഎ നൽകുന്ന വിവരം.

അതേസമയം അടുത്തിടെ നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ തൂക്കിലേറ്റിയേക്കാമെന്ന് ഉദ്ധവ് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. റാണയെ തിരിച്ചെത്തിക്കുന്നതിനായി 16 വര്‍ഷമായി നിയമപോരാട്ടം നടക്കുന്നു. അത് തുടങ്ങിവെച്ചത് കോണ്‍ഗ്രസ് ഭരണകാലത്താണ്. അതുകൊണ്ട് റാണയെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് ആര്‍ക്കും എടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശരാജ്യത്തുനിന്ന് ഇന്ത്യയിലെത്തിക്കുന്ന ആദ്യത്തെ കുറ്റവാളിയല്ല റാണ. 1993-ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി അബു സലീമിനെയും ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. നീരവ് മോദിയെയും മെഹുല്‍ ചോക്‌സിയെയും ഉടന്‍ തന്നെ ഇത്തരം രീതികളില്‍ തിരികെ കൊണ്ടുവരണമെന്നും സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടു. അതേസമയം, 1997ലെ ഇന്ത്യ – യുഎസ് കൈമാറ്റ ഉടമ്പടി പ്രകാരം വധശിക്ഷവരെ വിധിക്കുന്നതിന് തടസ്സമില്ല. അതേസമയം, വിചാരണയോ ശിക്ഷയോ ആയി ബന്ധപ്പെട്ട് യുഎസ് കോടതിയുടെ കൈമാറ്റ ഉത്തരവില്‍ പ്രത്യേകിച്ചെന്തെങ്കിലും വ്യവസ്ഥകള്‍ പറഞ്ഞിട്ടുണ്ടോയെന്നത് നിര്‍ണായകമാകും.

Read more