പത്താമത്തെ പാലവും വെള്ളത്തില്‍; 15 ദിവസത്തിനുള്ളില്‍ ബിഹാറില്‍ പൊളിഞ്ഞത് പത്ത് പാലങ്ങള്‍

ബിഹാറില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ പത്താമത്തെ പാലവും തകര്‍ന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ട് പാലങ്ങള്‍ കൂടി തകര്‍ന്നിരുന്നു. സരണ്‍ ജില്ലയിലെ ഗാണ്ഡകി നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നുവീണത്. 15 വര്‍ഷം മാത്രം പഴക്കമുള്ള പാലമാണ് തകര്‍ന്നുവീണത്. പാലം തകര്‍ന്നുവീണ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കഴിഞ്ഞ ദിവസം സിവാന്‍ ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന പാലവും തകര്‍ന്നുവീണിരുന്നു. സിവാന്‍ ജില്ലയിലെ ഗണ്ഡകി നദിയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലമാണ് തകര്‍ന്നുവീണത്. 1982-83 കാലഘട്ടത്തില്‍ നിര്‍മ്മിച്ച പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുവരുകയായിരുന്നു. സംസ്ഥാനത്ത് തകര്‍ന്ന പാലങ്ങളില്‍ ഏറെയും സംസ്ഥാന റൂറല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് നിര്‍മ്മിച്ചതാണ്.

ബീഹാറില്‍ തുടര്‍ച്ചയായി പാലങ്ങള്‍ തകരുന്നതില്‍ നിതീഷ് കുമാര്‍ സഖ്യത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. അതേസമയം പാലം തകര്‍ന്നതിന്റെ കാരണം അന്വേഷിക്കുന്നതായി ഡവലപ്മെന്റ് കമ്മീഷണര്‍ മുകേഷ് കുമാര്‍ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ 15 ദിവസത്തിനിടെ തുടര്‍ച്ചയായി പാലങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവരെയുള്ള എല്ലാ പാലങ്ങളുടെയും തകര്‍ച്ചയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്.

പാലത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉള്‍പ്പെടെ നിര്‍മ്മാണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനാണ് സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ 22ന് ആയിരുന്നു സിവാന്‍ ജില്ലയില്‍ ആദ്യ പാലം തകര്‍ന്നത്.