'നന്ദിനി'യുമായുള്ള 50 വര്‍ഷത്തെ കരാര്‍ റദ്ദാക്കി തിരുപ്പതി തിരുമല ദേവസ്ഥാനം; 41 ലക്ഷം കിലോ നെയ്യുടെ കച്ചവടം നഷ്ടമായി; വലിയ തിരിച്ചടി; കോണ്‍ഗ്രസിനെതിരെ ബിജെപി

പാലും പാല്‍ ഉത്പനങ്ങളുടെയും വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ നന്ദിനിക്ക് ഏറ്റവും വലിയ തിരിച്ചടി. പശുവിന്‍ നെയ്യിനായി കര്‍ണാടക മില്‍ക്ക് ഫെഡറേഷനുമായുണ്ടാക്കിയിരുന്ന കരാര്‍ തിരുപ്പതി തിരുമല ദേവസ്ഥാനം റദ്ദാക്കി. ക്ഷേത്രത്തിലെ പ്രസാദമായി നല്‍കി വരുന്ന ലഡ്ഡുവിന് രുചിപകരാന്‍ നന്ദിനി നെയ്യാണ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ 50 വര്‍ഷമായി നന്ദിനിയുടെ കൈയില്‍ നിന്നാണ് തിരുപ്പതി തിരുമല ദേവസ്ഥാനം നെയ്യ് വാങ്ങിയിരുന്നത്.

ഇന്നു മുതല്‍ പാലും നെയ്യും ഉള്‍പ്പടെ നന്ദിനിയുടെ എല്ലാ ഉത്പന്നങ്ങള്‍ക്കും വില വര്‍ധന നിലവില്‍ വരികയാണ്. ലഡ്ഡു നിര്‍മാണത്തിന് ആവശ്യമായ പശുവിന്‍ നെയ്യിനായി മറ്റൊരു കമ്പനിയുമായി തിരുപ്പതി തിരുമല ദേവസ്ഥാനം കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. നന്ദിനിയുടേതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ഈ കമ്പനി നെയ്യ് ലഭ്യമാക്കുമെങ്കിലും ഗുണമേന്മ ഉറപ്പാക്കുന്ന കാര്യത്തില്‍ ദേവസ്ഥാനത്തിന് ആശങ്കയുണ്ട്.

ആന്ധ്ര പ്രാദേശിലെ തിരുപ്പതിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ലക്ഷകണക്കിന് ഭക്തര്‍ സമര്‍പ്പിക്കുന്നതാണ് നെയ്യില്‍ തയ്യാറാക്കുന്ന വലിയ ലഡ്ഡു. പൂജക്ക് ശേഷം ഇവ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നതാണ് രീതി. കരാര്‍ റദ്ദാക്കിയതോടെ ശതകോടികളുടെ കച്ചവടമാണ് നന്ദിനിക്ക് നഷ്ടമായത്.

എന്നാല്‍, നെയ്യിന്റെ കരാറില്‍ നിന്നുള്ള ക്ഷേത്രത്തിന്റെ പിന്മാറ്റം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പു കേടാണെന്നു ആരോപിച്ചു ബിജെപി രംഗത്തെത്തി. കര്‍ണാടക മില്‍ക് ഫെഡറേഷനുമായി തിരുപ്പതി തിരുമല ദേവസ്ഥാനം കാത്തു സൂക്ഷിച്ച ബന്ധത്തിന്റെ ഊഷ്മളതയാണ് വില വര്ധനവിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ത്തതെന്നു ബിജെപി ആരോപിച്ചിട്ടുണ്ട്. 2050 മെട്രിക് ടണ്‍ (20.50 ലക്ഷം കിലോ) നെയ്യാണ് ആറു മാസത്തെ പ്രസാദ നിര്‍മാണത്തിനും മറ്റുമായി ക്ഷേത്രത്തില്‍ ആവശ്യമായി വരുന്നത്. പ്രതിവര്‍ഷം 41 ലക്ഷം കിലോ നെയ്യാണ് നന്ദിനിയുടെ കൈയില്‍ നിന്ന് ക്ഷേത്രം വാങ്ങിയിരുന്നത്.

അതേസമയം ഇന്നു മുതല്‍ സംസ്ഥാനത്തെ പാല്‍വില ലിറ്ററിന് മൂന്നുരൂപ കൂടും. ക്ഷീരകര്‍ഷകരുടെ സംഘടനകളുടെ ആവശ്യം പരിഗണിച്ച് സംസ്ഥാന സര്‍ക്കാറാണ് തീരുമാനമെടുത്തത്. കര്‍ണാടക മില്‍ക് ഫെഡറേഷന്‍ (കെ.എം.എഫ്) പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനുശേഷം ഒരാഴ്ച കഴിഞ്ഞ് വിലവര്‍ധനക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. സ്വകാര്യ കമ്പനികള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വില നല്‍കുമെന്ന് വാഗ്ദാനം നല്‍കുന്നതിനാല്‍ ഫെഡറേഷനില്‍ പാല്‍ വരുന്നത് കുറയുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം പാല്‍വിലയും കൂടുന്നതോടെ ഹോട്ടല്‍ വിഭവങ്ങള്‍ക്കും വില കൂടും. അല്ലാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് ഹോട്ടല്‍ ഉടമകളും പറയുന്നത്.പച്ചക്കറി വിലയടക്കം കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഭക്ഷണങ്ങള്‍ക്ക് വിലവര്‍ധന അനിവാര്യമാണെന്ന് ബൃഹത് ബംഗളൂരു ഹോട്ടലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. പാല്‍വില കൂടുന്നതോടെ നഗരത്തിലെ ബേക്കറി വിഭവങ്ങളുടെ വിലയും കൂടും.പാല്‍ കൊണ്ടുള്ള പേഡ, ബര്‍ഫി തുടങ്ങിയ മധുരപലഹാരങ്ങളുടെ വില അഞ്ചു മുതല്‍ പത്തു ശതമാനം ഉയരും.