ഇസ്രായേലിനെതിരെ പ്രതിഷേധം, ബംഗ്ലാദേശിലെ വിദേശ ബ്രാന്റുകള്‍ക്ക് നേരെ ആക്രമണം; കമ്പനികളുടെ ഷോറൂമുകള്‍ കൊള്ളയടിച്ചത് ഇസ്രായേല്‍ ബന്ധം ആരോപിച്ച്

ഇസ്രായേല്‍ ഗാസയില്‍ ആക്രമണം ആരംഭിച്ചതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ ബാറ്റ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഷോറൂമുകള്‍ ഇസ്രായേല്‍ ബന്ധം ആരോപിച്ച് കൊള്ളയടിച്ചു. ബംഗ്ലാദേശിലെ വിദേശ ബ്രാന്റുകളായ കെഎഫ്‌സി, ബാറ്റ, പിസാ ഹട്ട്, പ്യൂമ തുടങ്ങിയ കമ്പനികളുടെ ഔട്ട്‌ലെറ്റുകളിലാണ് ആക്രമണവും കൊള്ളയും നടന്നത്.

കമ്പനികള്‍ക്ക് ഇസ്രായേല്‍ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണവും കൊള്ളയും. ബംഗ്ലാദേശില്‍ തുടരുന്ന സാമ്പത്തിക-സാമൂഹ്യ അനശ്ചിതത്വങ്ങള്‍ക്കിടയില്‍ രാജ്യത്തേക്ക് വിദേശ നിക്ഷേപം കൊണ്ടുവരാന്‍ ഇടക്കാല സര്‍ക്കാര്‍ ആഗോള നിക്ഷേപക സംഗമം നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് വിദേശ കമ്പനികള്‍ക്ക് നേരെ ആക്രമണവും കൊള്ളയും.

ആക്രമണങ്ങള്‍ക്ക് പിന്നാലെ വിഷയത്തില്‍ പ്രതിഷേധവുമായി ചെക്ക് റിപ്പബ്ലിക്കന്‍ കമ്പനിയായ ബാറ്റ രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് ഇസ്രയേലുമായി ബന്ധമില്ലെന്നും അക്രമസംഭവങ്ങളില്‍ ആശങ്കയുണ്ടെന്നും കമ്പനി അറിയിച്ചു. ബംഗ്ലാദേശിലെ സില്‍ഹട്ട്, ചിറ്റഗോങ്, ഘുല്‍ന, ബരിശാല്‍, കോമില, ധാക്ക തുടങ്ങിയ നഗരങ്ങളിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

Read more

ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ട കമ്പനികള്‍ക്ക് ഇസ്രായേല്‍ ബന്ധമുണ്ടെന്ന അഭ്യൂഹം പ്രചരിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ പ്രതിഷേധം ഉയര്‍ന്നത്. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. അക്രമണ സംഭവങ്ങള്‍ക്ക് പിന്നാലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 70 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.