കോവിഡ് പ്രതിസന്ധി: വരുന്നത് വലിയ സാമ്പത്തിക മാന്ദ്യമെന്ന് ഐ.എം.എഫ്

ആഗോള സാമ്പത്തിക അവസ്ഥ എക്കാലത്തെയും താഴ്‍ന്ന നിലയിലേക്ക് ഈ വര്‍ഷം കൂപ്പുകുത്തുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്). 1930-കളിലെ മഹാ സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യത്തിലേക്കാവും ലോകം നീങ്ങുക. കോവിഡ്-19 വ്യാപനം കാരണം 170-ൽ അധികം രാജ്യങ്ങളിൽ പ്രതിശീർഷ വരുമാനത്തിൽ കുറവുണ്ടാകുമെന്ന് ഐ.എം.എഫ്. മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ പറഞ്ഞു.

2021-ൽ പോലും മാന്ദ്യത്തിൽനിന്ന് പൂർണമായി കരകയറാനാകില്ല. സാമ്പത്തിക, സാമൂഹ്യ ഘടന കോവിഡ് മൂലം തകിടം മറിയുകയാണ്. നമ്മുടെ ജീവിതകാലത്ത് കാണാത്തത്ര വേഗത്തിലും വ്യാപ്തിയിലുമാണ് ഇത് സംഭവിക്കുന്നത്. മൂന്നു മാസം മുമ്പ് 160 രാജ്യങ്ങളിൽ പ്രതിശീർഷ വരുമാനം വർധിക്കുമെന്നാണ് കണക്കാക്കിയതെന്നും അവർ പറഞ്ഞു.

ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വികസ്വര, ദരിദ്ര രാജ്യങ്ങളെയാവും മാന്ദ്യം ഏറ്റവുമധികം ബാധിക്കുക. കഴിഞ്ഞ രണ്ടു മാസത്തിൽ 10,000 കോടി ഡോളറാണ് വളർന്നു വരുന്ന രാജ്യങ്ങളിൽനിന്ന് വിദേശ നിക്ഷേപകർ പിൻവലിച്ചത്. വളർന്നുവരുന്ന രാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും കോവിഡ് മൂലമുള്ള നഷ്ടം സ്വന്തം നിലയ്ക്ക് നികത്താൻ കഴിയില്ല. അവർക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടിവരും. എന്നാൽ, മഹാമാരിയെ നേരിടാൻ എല്ലാ സർക്കാരുകളും നല്ല രീതിയിൽ രംഗത്തുവന്നത് പ്രത്യാശ നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.