ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്ക് ആജീവനാന്തം യുഎസില്‍ തുടരാനാകില്ല; നിലപാട് വ്യക്തമാക്കി അമേരിക്ക

ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്കും അമേരിക്കയില്‍ സ്ഥിരതാമസം അനുവദിക്കില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. തങ്ങള്‍ രാജ്യസുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ഗ്രീന്‍ കാര്‍ഡ് ഉണ്ടെന്ന് കരുതി അജീവനാന്തം യുഎസില്‍ തങ്ങാമെന്ന് കരുതേണ്ടെന്നും ഒരു ടിവി ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേ ജെഡി വാന്‍സ് പറഞ്ഞു.

തങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നത് രാജ്യ സുരക്ഷയ്ക്കാണ്. അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമാക്കി ആരെ ഉള്‍പ്പെടുത്തണമെന്ന് അമേരിക്കയിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. യുഎസില്‍ വിദേശികള്‍ക്ക് ജോലി ചെയ്യാനും സ്ഥിരതാമസത്തിനുമായി അനുവദിക്കുന്നതാണ് ഗ്രീന്‍കാര്‍ഡ്.

എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ആദ്യം അധികാരത്തിലെത്തുമ്പോള്‍ മുതല്‍ കുടിയേറ്റ വിഷയങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിവര്‍ഷം 11 ലക്ഷത്തിലധികം ഗ്രീന്‍ കാര്‍ഡ് അപേക്ഷകളായിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

യുഎസില്‍ കുടിയേറ്റക്കാരായി എത്തിയവര്‍ ഇസ്രയേല്‍ വിരുദ്ധ, ഹമാസ് അനുകൂല പ്രകടനങ്ങള്‍ നടത്തിയത് ഡൊണാള്‍ഡ് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ക്യാംപസുകളെ ഇത്തരത്തില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറ്റാന്‍ അനുവദിക്കില്ലെന്ന് ട്രംപ് നിലപാടെടുത്തിരുന്നു.