ടെല്‍ അവീല്‍ ആക്രമിച്ചതിന്റെ പ്രതികാരം: യെമന്‍ തുറമുഖം ആക്രമിച്ചതിന് പിന്നാലെ ഹൂതികള്‍ക്കെതിരെ സൈനിക നീക്കം; ചെങ്കടലില്‍ വളഞ്ഞിട്ട് പിടിക്കാന്‍ ഇസ്രയേല്‍

ഹൂതികള്‍ക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് ഇസ്രയേല്‍. ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടി നല്‍കിയശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്നു പുലര്‍ച്ചെ ഹൂതി നിയന്ത്രിത യമനിലെ ഹുദൈദ് പട്ടണത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തി.

ഹുദൈദ് തുറമുഖത്തോടുചേര്‍ന്ന എണ്ണ സംഭരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക ടെലിവിഷന്‍ ചാനലായ അല്‍മസീറ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. . നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വ്യാപക നാശനഷ്ടവുമുണ്ടായി.

ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ഹൂതി ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ചെങ്കടലിലെ ഹൂതി ഇടപെടല്‍ സൂയസ് കനാല്‍ വഴിയുള്ള ചരക്കുകടത്തിനെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്.

ഇസ്രയേല്‍ ബന്ധം ആരോപിച്ച് മറ്റുകപ്പലുകളെയും ഹൂതികള്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ വ്യാപാര നീക്കം തടസപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ അമേരിക്ക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഹൂതികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയിലാണ് ഇസ്രയേല്‍ തലസ്ഥാനം ഹൂതികള്‍ ആക്രമിച്ചത്.

സൂയസ് കനാലിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ചെങ്കടല്‍, ലോകത്തിലെ ഏറ്റവും തിരക്കേറിയ കടല്‍ പാതകളിലൊന്നാണ്. ലോക വ്യാപാരത്തിന്റെ 12 ശതമാനം കടന്നുപോകുന്നതും ചെങ്കടല്‍ വഴിയാണ്.

ഗാസ യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഹൂതികള്‍ ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താന്‍ തുടങ്ങി, അവയില്‍ മിക്കതും യുഎസും ഇസ്രയേലിയും പ്രതിരോധ നടപടികളാല്‍ തടഞ്ഞിരുന്നു. ഈ ആക്രമണങ്ങള്‍ മൂലം പല ഷിപ്പിങ് കമ്പനികളും ഈ വഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചിരുന്നു. നവംബര്‍ 19 ന്, ജാപ്പനീസ് കമ്പനി ചാര്‍ട്ടേഡ് ചെയ്ത ഒരു കാര്‍ കാരിയര്‍ പിടിച്ചെടുക്കാന്‍ തീവ്രവാദികള്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതും ഒരു ഇസ്രയേലി വ്യവസായിയുമായി ബന്ധമുള്ളതുമായ സംഘത്തെ തട്ടിക്കൊണ്ടുപോയതോടെയാണ് സ്ഥിതിഗതികള്‍ വഷളാവുന്നത്.

ഇസ്രയേലുമായോ സഖ്യകക്ഷികളുമായോ ബന്ധമുള്ളതായി തങ്ങള്‍ കരുതുന്ന എല്ലാ കപ്പലുകളും സായുധ സേനയുടെ നിയമപരമായ ലക്ഷ്യമായി മാറുമെന്ന് ഹൂതികള്‍ അറിയിപ്പ് നല്‍കിയിരുന്നു. കപ്പലുകള്‍ക്ക് നേരെയുള്ള ഒന്നിലധികം ആക്രമണങ്ങള്‍ ഹൂതികള്‍ തുടര്‍ന്നെങ്കിലും പലതും പരാജയപ്പെട്ടിരുന്നു. സംഘര്‍ഷം വര്‍ദ്ധിച്ചതോടെ പല ഷിപ്പിംഗ് കമ്പനികളും ചെങ്കടല്‍ പാതയെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ ഗുഡ് ഹോപ്പിന് ചുറ്റും വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചു, യാത്രാ സമയവും ചെലവും ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന ഈ വഴി തിരിച്ചുവിടല്‍ ഷിപ്പിംഗ് കമ്പനികളെ സംബന്ധിച്ച് പ്രായോഗികമല്ലതാനും.

തുടര്‍ന്ന് ചെങ്കടലിലെ വാണിജ്യ ഗതാഗതം സംരക്ഷിക്കുന്നതിനായി ഡിസംബറില്‍ ഇരുപതിലധികം രാജ്യങ്ങള്‍ ചേര്‍ന്ന് ‘ഓപ്പറേഷന്‍ പ്രോസ്പിരിറ്റി ഗാര്‍ഡിയന്‍’ എന്ന പ്രതിരോധ സഖ്യവും രൂപീകരിച്ചിരുന്നു.