ബംഗ്ലാദേശ് എംപിയുടെ കൊലപാതകം; ഹണി ട്രാപ്പിനിരയായതായി പൊലീസ്; മുഖ്യ പ്രതിയുടെ സ്ത്രീ സുഹൃത്ത് അറസ്റ്റില്‍

കൊല്‍ക്കത്തയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനാറിനെ ഹണി ട്രാപ്പിനിരയാക്കിയതായി പൊലീസ്. സംഭവത്തില്‍ എംപിയുടെ സുഹൃത്തായ സ്ത്രീയെ ധാക്കയില്‍ നിന്ന് പൊലീസ് പിടികൂടി. ഷിലാന്തി റഹ്‌മാന്‍ എന്ന സ്ത്രീയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

കേസിലെ മുഖ്യപ്രതി അക്തറുസ്മാന്‍ ഷഹിന്റെ സുഹൃത്താണ് അറസ്റ്റിലായ സ്ത്രീ. കേസില്‍ അക്തറുസ്മാന്‍ ഷഹിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമബംഗാളിലെ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അന്‍വാറുള്‍ അസിം അനാറിന്റെ യുഎസ് പൗരനായ സുഹൃത്ത് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

നിലവില്‍ യുഎസിലുള്ള ഇയാള്‍ക്ക് കൊല്‍കത്തയില്‍ ഒരു ഫ്‌ലാറ്റ് ഉള്ളതായും അധികൃതര്‍ സൂചിപ്പിച്ചു. എംപിയെ കൊല്ലപ്പെട്ട നലയില്‍ കണ്ടെത്തിയ ന്യൂ ടൗണിലെ അപ്പാര്‍ട്ട്‌മെന്റ് എക്‌സൈസ് വകുപ്പിലെ ജീവനക്കാരന്റെ ഉടമസ്ഥയിലുള്ളതാണെന്നും സുഹൃത്തിന് പാട്ടത്തിന് നല്‍കിയതാണെന്നും പോലീസ് പറഞ്ഞു.

ഒരു പുരുഷനും സ്ത്രീയ്ക്കുമൊപ്പം എംപി ഫ്‌ലാറ്റിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളിലുള്ളതായി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എംപിക്കൊപ്പം ഫ്‌ലാറ്റില്‍ പ്രവേശിച്ചവര്‍ പിന്നീട് പുറത്തുവരുന്നതും വീണ്ടും തിരികെയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ എംപിയെ പിന്നീട് ദൃശ്യങ്ങളില്‍ കണ്ടിട്ടില്ല. പിന്നീട് റൂമിന് വെളിയിലെത്തിയ ഇരുവരുടെയും കൈകളില്‍ സ്യൂട്ട്‌കേസുകള്‍ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

ന്യൂ ടൗണിലെ ഫ്‌ലാറ്റിനുള്ളില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. നിരവധി പ്ലാസ്റ്റിക് ബാഗുകളും ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. എംപിയെ ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് മൃതദേഹം ഒന്നിലധികം കഷണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക്ക് കവറുകളിലാക്കി വിവിധ പ്രദേശങ്ങളില്‍ വലിച്ചെറിഞ്ഞതായാണ് സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം. ശരീരഭാഗങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഡല്‍ഹിയിലേക്ക് പോകുകയാണെന്നും തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കേണ്ടെന്നും എംപിയുടെ ഫോണില്‍ നിന്നും മെസേജുകള്‍ പരിചിതര്‍ക്ക് ലഭിച്ചിരുന്നു. ഇത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിക്കാനായിരിക്കാമെന്നും കൊലപാതകത്തിന് ശേഷമാകും മെസേജുകള്‍ അയച്ചതെന്നുമാണ് വിലയിരുത്തല്‍.

മേയ് 12-നാണ് അസിം അനാര്‍ എംപി കൊല്‍ക്കത്തയിലെത്തിയത്. ബരാനഗറിലുള്ള ഗോപാല്‍ ബിശ്വാസ് എന്ന സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാല്‍ 13-ന് വൈദ്യപരിശോധനയ്ക്കായിപ്പോയ എംപിയെ പിന്നീട് ബിശ്വാസിനോ ബംഗ്ലാദേശിലുള്ള കുടുംബത്തിനോ ബന്ധപ്പെടാനായില്ല. തുടര്‍ന്ന് കുടുംബം ബിശ്വാസ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ന്യൂടൗണിലുള്ള ഫ്‌ളാറ്റില്‍ വച്ച് അദ്ദേഹത്തെ ആരോ കൊലപ്പെടുത്തിയതായി വ്യക്തമാകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ബംഗ്ലാദേശില്‍ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.