ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലൻഡിനെ 44 റൺസിന് തോൽപ്പിച്ച് ഇന്ത്യ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കുക ആയിരുന്നു. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിനെ സ്പിന്നർമാരുടെ മികവിൽ 45.3 ഓവറിൽ 205 റൺസിന് പുറത്താക്കിയാണ് ഇന്ത്യ ആധികാരിക ജയത്തോടെ ഗ്രുപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. നാളെ നടക്കുന്ന സെമി പോരിൽ അവർ ഓസ്‌ട്രേലിയയെ നേരിടും.
ഇന്നലെ നടന്ന പോരിൽ ഇന്ത്യക്കായി വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റുകൾ നേടിയപ്പോൾ കുൽദീപ് യാദവ് രണ്ടും ജഡേജ അക്‌സർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തുകയാണ് ചെയ്തത്. ഇതിൽ വരുണിന്റെ തകർപ്പൻ പ്രകടനം വാർത്തകളിൽ ഇടം നേടിയപ്പോൾ പിശുക്ക് കാണിച്ച് പന്തെറിഞ്ഞ മറ്റ് താരങ്ങളും മോശമാക്കിയില്ല എന്ന് പറയാം.
ചക്രവർത്തി ഇന്ത്യയുടെ എക്‌സ് ഫാക്ടറായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ആദ്യം വിൽ യങ്ങിനെ പുറത്താക്കി തുടങ്ങിയ താരത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 2021-ലെ ടി20 ലോകകപ്പിൽ ചക്രവർത്തി മോശം പ്രകടനം ആണ് നടത്തിയതെന്ന് പറഞ്ഞ അക്‌സർ പട്ടേൽ സ്പിന്നർ മികച്ച തിരിച്ചുവരവ് നടത്തിയെന്ന് ഓർമിപ്പിച്ചു.
“എല്ലാവരും അവനെക്കുറിച്ച് സന്തോഷവാനാണ്. ഇത് ടൂർണമെന്റിലെ അവന്റെ ആദ്യ മത്സരമായിരുന്നു. ക്രെഡിറ്റ് അദ്ദേഹത്തിന് നൽകണം. അത് അത്ര എളുപ്പമുള്ള യാത്ര ആയിരുന്നില്ല. 2021 ടി20 ലോകകപ്പിൽ കളിച്ചപ്പോൾ അയാൾ മികച്ച പ്രകടനമല്ല നടത്തിയത്. എന്നാൽ അതിന് ശേഷം അവൻ നടത്തിയ മുന്നേറ്റം അവിശ്വനീയമായിരുന്നു. അത്ര നല്ല പ്രകടനമാണ് അവൻ സമീപകാലത്ത് നടത്തിയത്..”
വരുൺ ചക്രവർത്തിയുടെ പന്ത് റീഡ് ചെയ്യാൻ ബാറ്റർമാർക്ക് വളരെ ബുദ്ധിമുട്ടാണെന്ന് അക്സർ പട്ടേൽ സമ്മതിച്ചു. സ്പിന്നറുടെ പേസ് മനസിലാക്കൻ വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“അവൻ്റെ കൈയിൽ നിന്ന് പന്ത് റീഡ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. അദ്ദേഹം പന്തെറിയുന്ന വേഗത മനസിലാക്കി കളിച്ചില്ലെങ്കിൽ അവൻ വിക്കറ്റ് എടുത്തിരിക്കും.”
താരം നടത്തിയ പ്രകടനത്തിലൂടെ, വരുൺ ചക്രവർത്തി സെമിഫൈനലിലേക്ക് ഉള്ള ടീമിൽ ശക്തമായ മത്സരമാണ് ഉന്നയിച്ചിരിക്കുന്നത്.