ഐസിസി ചാംപ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇന്നലെ പിറന്നത്.
ക്യാപ്റ്റൻ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശർമയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറർ. ബാറ്റിംഗിൽ കൊണ്ട് വന്ന മാറ്റം കാരണമാണ് ഇന്നലെ മികച്ച പ്രകടനം പുറത്തെടുക്കാൻ തനിക്ക് സാധിച്ചത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത് ശർമ്മ.
രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ:
” ടൂർണമെന്റിൽ ഇന്ത്യ കളിച്ചത് ഏറ്റവും മികച്ച ക്രിക്കറ്റാണ്. അതിന് ഫലമുണ്ടായത് ഏറെ സന്തോഷം നൽകുന്നു. ആക്രമണ ശൈലിയിലാണ് ഞാൻ കളിക്കാറുള്ളത്. എന്നാൽ ഇന്ത്യൻ ടീം ഇത്രയധികം പിന്തുണയ്ക്കുമ്പോൾ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ എനിക്ക് വ്യത്യസ്തമായി കളിക്കണമായിരുന്നു. ഇക്കാര്യം രാഹുൽ ദ്രാവിഡിനോടും ഗൗതം ഗംഭീറിനോടും ഞാൻ സംസാരിച്ചിരുന്നു. വർഷങ്ങളായി എന്റെ ബാറ്റിങ് ശൈലിക്ക് മാറ്റങ്ങൾ വരുത്തിയിരുന്നു. അതിന് ഫലവുമുണ്ടായി”
രോഹിത് ശർമ്മ തുടർന്നു:
” ഇന്ത്യൻ ടീമിനെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നു. ദുബായി സ്വന്തം നാടുപോലെ തോന്നിച്ചു. മത്സരത്തിൽ ഇന്ത്യൻ സ്പിന്നർമാരുടെ പ്രകടനവും മികച്ചതായിരുന്നു. അവരുടെ കരുത്ത് ഇന്ത്യൻ ടീമിന് നന്നായി ഗുണം ചെയ്തു. കെ എൽ രാഹുലിനെ ഇന്ത്യൻ മധ്യനിരയിൽ എന്തുകൊണ്ടാണ് ആവശ്യമെന്നത് അയാൾ തെളിയിച്ചു. ഹാർദിക്കിനെ പോലുള്ളവർക്ക് അനായാസം കളിക്കാൻ കാരണമായത് രാഹുലിന്റെ ഇന്നിംഗ്സാണ്. എല്ലാത്തിലും വലുതായി ആരാധക പിന്തുണ ഇന്ത്യയ്ക്ക് ഒപ്പമുണ്ടായിരുന്നു” രോഹിത് ശർമ്മ പറഞ്ഞു.