ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇന്നലെ പിറന്നത്.
ക്യാപ്റ്റൻ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശർമയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറർ. എന്നാൽ ഇന്ത്യൻ ടീമിൽ നിർണായകമായത് ശ്രേയസ് അയ്യരിന്റെ പ്രകടനമാണെന്നും, അദ്ദേഹമാണ് ടൂർണമെന്റിലെ ഹീറോ എന്നും പറഞ്ഞിരിക്കുകയാണ് രോഹിത് ശർമ്മ:
രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ:
” മത്സരത്തിലെ സാഹചര്യങ്ങൾ ബുദ്ധിമുട്ടായിരിക്കും എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, പക്ഷെ അത് അനുസരിച്ച് അഡാപ്റ്റ് ആകാൻ ഞങ്ങൾ ശ്രമിച്ചു. ടൂർണമെന്റ് നോക്കുകയാണെങ്കിൽ ഞങ്ങളുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരെയായിരുന്നു. 230 റൺസ് മാത്രമേ നേടാനുള്ളൂ എങ്കിലും വിക്കറ്റുകൾ വളരെ പതുക്കെയായിരുന്നു പോകുന്നതെന്ന് ഞങ്ങൾക്ക് മനസിലായി. അതിനു ആദ്യം വേണ്ടത് മികച്ച പാർട്ണർഷിപികളായിരുന്നു. അത് കൊണ്ട് ഞങ്ങളുടെ ബാറ്റ്‌സ്മാന്മാർ മികച്ച പാർട്ണർഷിപ്പുകൾ പടുത്തുയർത്തി. ആരും ശ്രേയസ് അയ്യരിനെ മറക്കരുത്. ടൂർണമെന്റിലെ സൈലന്റ് ഹീറോയാണ് അവൻ”
രോഹിത് ശർമ്മ തുടർന്നു:
” ടീമിലെ മിഡിൽ ഓർഡർ ബാറ്റിംഗ് പൊസിഷനിൽ ശ്രേയസ് അയ്യർ വളരെ പ്രധാന ഘടകമാണ്. ബാറ്റ് ചെയ്യാൻ വരുന്ന ഏത് ബാറ്റ്‌സ്മാന്മാരുമായും അദ്ദേഹം മികച്ച പാർട്ണർഷിപ്പുകൾ നൽകുന്നു. പ്രധാനമായും ഓസ്‌ട്രേലിയക്കെതിരെ കോഹ്‌ലിയുമായി പടുത്തുയർത്തിയ പാർട്ണർഷിപ്പ് വളരെ നിർണായകമായിരുന്നു” രോഹിത് ശർമ്മ പറഞ്ഞു.