ഇന്ത്യയുടെ വിക്ടറി പരേഡ് സംബന്ധിച്ച് ബിസിസിഐ തീരുമാനം ഇങ്ങനെ, ആരാധകർ ആവേശത്തിൽ

ടീം ഇന്ത്യ അവരുടെ ഐസിസി ശാപം തകർത്ത് ടി20 ലോകകപ്പ് 2024 കിരീടം ഉയർത്തിയപ്പോൾ രാജ്യം മുഴുവൻ അതിൽ സന്തോഷിക്കുകയാണ് . ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇന്ത്യ കിരീട വിജയത്തോടെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ, ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) ലോക ചാമ്പ്യന്മാർക്കായി വിക്ടറി പരേഡ് ആസൂത്രണം ചെയ്തിരിക്കുകയാണ്. രാജ്യത്തേക്ക് മടങ്ങിയെത്തുന്ന താരങ്ങൾക്ക് വമ്പൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.താരങ്ങൾ വ്യാഴാഴ്ച രാവിലെ 6 മണിയോടെ ഡൽഹിയിൽ വിമാനം ഇറങ്ങും. ശേഷം രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിൽ ഫ്രഷ്അപ്പ് ആകും. അതിനുശേഷം അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.

പ്രധാനമന്ത്രിയുടെ വസതിയിലെ യോഗത്തിന് ശേഷം ചാർട്ടേഡ് വിമാനത്തിൽ ടീം ഇന്ത്യ മുംബൈയിലേക്ക് പോകുമെന്ന് TOI യുടെ ഗൗരവ് ഗുപ്ത അറിയിച്ചു. വാങ്കഡെ സ്റ്റേഡിയത്തിലേക്ക് അവർ ബസ് പരേഡ് നടത്തും. ശേഷം അവിടെ ഒരു ചെറിയ പരിപാടിയുടെ ഭാഗമാകും. ഈ സാഹചര്യത്തിൽ, ലോകകപ്പ് കിരീടം രോഹിത് ശർമ്മ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് കൈമാറും, അതിനുശേഷം കളിക്കാർക്കുള്ള സമ്മാനങ്ങളും പാരിതോഷികവും അവിടെ നൽകും.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ലോകകപ്പ് മത്സരം എല്ലാ അർത്ഥത്തിലും ആവേശകരമായിരുന്നു. ഇന്ത്യ 7 റൺസിന് ഫൈനൽ ജയിക്കുകയും നീണ്ട ഇടവേളക്ക് ശേഷം കിരീടം സ്വന്തമാക്കുകയും ചെയ്തു. എന്നിരുന്നാലും, അവസാന ഓവറിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവിൻ്റെ കളി മാറ്റിമറിച്ച ക്യാച്ച് ആരാധകർക്കിടയിൽ ചർച്ചയ്ക്ക് കാരണമായി. പല മികച്ച പ്രകടനങ്ങൾക്ക് ഇടയിലും നിർണകമായത് ആ ക്യാച്ച് തന്നെ ആയിരുന്നു.

അവസാന ഓവറിൽ പ്രോട്ടീസിന് 16 റൺസ് വേണ്ടിയിരിക്കെ, ഹാർദിക് പാണ്ഡ്യയുടെ ലോ ഫുൾ ടോസ് ലോംഗ് ഓഫിലേക്ക് ഡേവിഡ് മില്ലർ അടിച്ചുതകർത്തു. യാദവ് അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുകയും ക്യാച്ച് അവിശ്വാസമായ രീതിയിൽ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. അവസാന ഓവറിൽ 16 റൺസ് പ്രതിരോധിച്ച ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശിൽപ്പി. ജസ്പ്രീത് ബുംറയുടെയും അർഷ്ദീപ് സിംഗിന്റെയും അവസാന ഓവറുകളും ദക്ഷിണാഫ്രിക്കെയ വിജയത്തിൽനിന്നും അകറ്റി. ഇന്ത്യയ്ക്കായി ഹാർദ്ദിക് മൂന്നും ബുംറ അർഷ്ദീപ് എന്നിവർ രണ്ടും അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.